ഇടുക്കിയിൽ കനത്ത മഴ; വട്ടവടയിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നുവീണ് രണ്ട് പേർ മരിച്ചു
കനത്ത മഴയെ തുടർന്ന് വട്ടവട കൊട്ടക്കമ്പൂരിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നുവീണ് രണ്ട് പേർ മരിച്ചു. ബാലകൃഷ്ണൻ പെരുമാൾ (50), ബന്ധുവായ ചിന്നു (35) എന്നിവരാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
കൃഷിയിടത്തിൽ വിശ്രമിക്കാനായി നിർമിച്ച ഷെഡിനുള്ളിലായിരുന്നു മൂന്ന് പേരുണ്ടായിരുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മണ്ണും വെള്ളവും ഒഴുകിയെത്തി ഷെഡ് തകർന്നാണ് അപകടമുണ്ടായത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാളിന് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. തീക്കോയി, തലനാട്, വാഗമൺ മേഖലകളിലാണ് മഴ ശക്തമായത്. മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പും ഉയർന്നു.
തീക്കോയി-വാഗമൺ റൂട്ടിലെ കാരിക്കാട് ടോപ്പിൽ മണ്ണിടിഞ്ഞ് രണ്ട് കാറുകൾക്ക് മുകളിലേക്ക് വീണു. കാറുകളിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. സമീപപ്രദേശങ്ങളിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
‘വിദ്യാർഥി രാഷ്ട്രീയം വിലക്കില്ല’; കേരള സർവകലാശാലയിലെ വിവാദ രേഖയിൽ വിശദീകരണവുമായി മന്ത്രി റോജി എം. ജോൺ
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്