Wednesday, 16 September 2026
‘Honest storytelling is a powerful means of change
03:23:14 PM IST
Pravasi

ഇസ്ലാമിക പുണ്യനഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ആക്രമണമെന്ന് സൗദി അറേബ്യ; ഡ്രോണ്‍ ആക്രമണം സൗദി വ്യോമപ്രതിരോധ സേന തകര്‍ത്തെന്ന് സഖ്യസേന; ചരിത്രത്തിലാദ്യമായി മക്കയില്‍ വ്യോമാക്രമണ ഭീഷണി അലര്‍ട്ട്

ന്യൂസ് ഡെസ്ക് 16 September 2026, 12:29 pm
SHARE

പുണ്യനഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ആക്രമണ ശ്രമമെന്ന് സൗദി അറേബ്യ. ആക്രമണ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ മക്കയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് മക്കയില്‍ വ്യോമാക്രമണ ഭീഷണി അലര്‍ട്ട് പുറപ്പെടുവിക്കുന്നത്. ബുധനാഴ്ചയാണ് മക്ക ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണ്‍ വിക്ഷേപിച്ചത്. എന്നാല്‍ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തെന്നും സൗദി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാല്‍ക്കി പറഞ്ഞു. മക്ക, ജിദ്ദ, തയ്ഫ് തുടങ്ങിയ സൗദിയുടെ പടിഞ്ഞാറന്‍ തീരനഗരങ്ങളിലാണ് ആക്രമണശ്രമമുണ്ടായത്.

സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും, അപകടം ഒഴിയുന്നത് വരെ ജനാലകള്‍ക്കും വാതിലുകള്‍ക്കും അടുത്തുനിന്നും അകന്നുനിന്ന് ജാഗ്രത പാലിക്കാനും താമസക്കാരോട് മുന്നറിയിപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജിദ്ദ, തായിഫ് ഗവര്‍ണറേറ്റുകളിലും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

സൗദിക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. തീവ്ര ഇസ്ലാം ഗ്രൂപ്പുകളിലടക്കം ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. വിശുദ്ധ നഗരത്തെ ഹൂതി വിമതര്‍ ലക്ഷ്യമിട്ടത് മുസ്ലിം രാജ്യങ്ങള്‍ക്കിടയിലും കടുത്ത പ്രതിഷേധമുയരാന്‍ ഇടയാക്കിയിട്ടുണ്ട്. വിഷയം തിരിച്ചടിച്ചതോടെ ആരോപണം ഹൂതികള്‍ നിഷേധിച്ചു. ‘മക്കയെ ആക്രമിച്ചെന്ന ആരോപണം തെറ്റാണെന്നും ഇത്തരം നുണകള്‍ നേരത്തെയും പടച്ചുവിട്ടിട്ടുണ്ടെന്നും ഇനിയും ആരെയും വിഡ്ഡികളാക്കാനാവില്ലെന്നുമാണ് ഹൂതി പൊളിറ്റ് ബ്യൂറോ അംഗം ഹാസെം അല്‍ ആസാദ് എക്‌സില്‍ കുറിച്ചത്.

സംഘര്‍ഷം ശക്തമായതോടെ സൗദിയിലെ മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ സൗദി അറേബ്യയിലെ അതിര്‍ത്തി നഗരങ്ങളില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയിട്ടുണ്ട്. സൗദിയിലേക്ക് യാത്ര നടത്തുന്നതിനെക്കുറിച്ച് പുനരാലോചിക്കണമെന്ന് യുഎസ് മുന്നറിയിപ്പില്‍ പറയുന്നു.

സൗദിയില്‍ ഹൂതി വിമതര്‍ കഴിഞ്ഞ ദിവസം നടത്തിയ രൂക്ഷമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇന്നലെ 13 പേര്‍ക്കു പരുക്കേറ്റിരുന്നു. യെമന്‍ അതിര്‍ത്തിയോടുചേര്‍ന്ന ഖാമിസ് മുസ്ഹായിത്, അബാഹ്, തായിഫ് എന്നീ നഗരങ്ങളില്‍ 7 വീടുകളും 2 വാഹനങ്ങളും തകര്‍ന്നു. സൗദിയുടെ ചെങ്കടലിലെ എണ്ണ കയറ്റുമതി കേന്ദ്രമായ യാന്‍ബു തുറമുഖത്തും വ്യോമാക്രമണ മുന്നറിയിപ്പുണ്ടായിരുന്നു. ജിദ്ദ, ജസന്‍, അല്‍ ഉല എന്നീ നഗരങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കി. ചെങ്കടലിലെ സുരക്ഷാപ്രശ്‌നത്തില്‍ പിന്തുണ തേടി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയുമായി ചര്‍ച്ച നടത്തി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →