മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വാർത്താധിഷ്ഠിത പരിപാടികളിൽ ഒന്നായ ‘മാധ്യമവിചാരം’ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. കൈരളി ടിവിയിൽ 26 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച് വലിയ ജനപ്രീതി നേടിയ ഈ പരിപാടി, നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ രൂപത്തിൽ തിരിച്ചെത്തുന്നത്. ഗൃഹാതുരത്വമുണർത്തുന്ന ഈ തിരിച്ചുവരവ് വാർത്താ നിരീക്ഷകർക്കും പ്രേക്ഷകർക്കും ഒരുപോലെ ആവേശം നൽകുന്നതാണ്.
കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയൊരു മുഖത്തോടെയാണ് മാധ്യമവിചാരം രണ്ടാം വരവിനൊരുങ്ങുന്നത്. പരമ്പരാഗത ടെലിവിഷൻ സ്ക്രീനിൽ നിന്നും മാറി, പുതിയ കാലത്തെ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. മാധ്യമവിചാരത്തിന്റെ മുഖമായിരുന്ന പ്രശസ്ത മാധ്യമ നിരീക്ഷകൻ സെബാസ്റ്റ്യൻ പോൾ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. യാതൊരുവിധ രാഷ്ട്രീയ പക്ഷപാതിത്വവുമില്ലാതെ, തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ അവതരണ ശൈലിയായിരിക്കും തന്റേതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ‘മാധ്യമവിചാരം’ എന്ന പരിചിതമായ പേര് നിലനിർത്തുമ്പോഴും, കേവലം മാധ്യമ വിശകലനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റ് പ്രധാന സമകാലിക വിഷയങ്ങളും പരിപാടിയിൽ ആഴത്തിൽ ചർച്ച ചെയ്യപ്പെടും.
ഡിജിറ്റൽ മാധ്യമ രംഗത്ത് സജീവവും സ്വതന്ത്രവുമായ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. കൃത്യമായ വിലയിരുത്തലുകളും നിഷ്പക്ഷമായ നിലപാടുകളും മുഖമുദ്രയാക്കിയ മാധ്യമവിചാരം തിരികെ എത്തുമ്പോൾ, അത് പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ വിജ്ഞാനപ്രദമായ ഒരു അനുഭവമായിരിക്കും എന്ന് ഉറപ്പാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് സെബാസ്റ്റ്യന്‍ പോള്‍ മാധ്യമവിചാരം പങ്കുവെയ്ക്കുന്നത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന