സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിയന്ത്രണം തുടരുന്നതിനിടെ ഇന്ന് ഉന്നതതല യോഗം
കടുത്ത വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറിൽ രാവിലെ 11 മണിക്കാണ് യോഗം. കെഎസ്ഇബി ചെയർമാനും ബോർഡ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. കടുത്ത വേനലിലെ വർധിച്ച വൈദ്യുതി ആവശ്യകത മുന്നിൽക്കണ്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരിനും ബോർഡിനും വീഴ്ച സംഭവിച്ചെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് യോഗം.
ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മൂന്ന് തവണ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതിനൊപ്പം ഗ്രിഡിലെ ഫ്രീക്വൻസി കുറഞ്ഞതിനെ തുടർന്ന് സതേൺ റീജിയൻ ലോഡ് ഡെസ്പാച്ച് സെന്റർ ഇടപെട്ടതാണ് നിയന്ത്രണത്തിന് പ്രധാന കാരണം. മഴ ലഭിക്കാത്തതിനാൽ ചൂട് വർധിച്ചതോടെ വൈദ്യുതി ഉപഭോഗവും കണക്കുകൂട്ടിയതിലും ഉയർന്നു. കൽക്കരി ക്ഷാമത്തെ തുടർന്ന് ഉത്തരേന്ത്യയിലെ വൈദ്യുതോൽപാദനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി.
പീക്ക് സമയത്തെ ആവശ്യകതയ്ക്കായി കെഎസ്ഇബിക്ക് ഉറപ്പാക്കിയ ഹ്രസ്വകാല വൈദ്യുതി കരാറില്ലാത്തതും തിരിച്ചടിയായി. കൽക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതം കുറഞ്ഞതോടെ വൈദ്യുതി ലഭ്യത വീണ്ടും കുറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാകാത്ത സ്ഥിതിയാണ്. ലഭ്യമായ വൈദ്യുതിക്ക് ഉയർന്ന വില നൽകേണ്ടിവരുന്നതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!