മോദിക്കാലത്തെ പെരുപ്പിച്ച കണക്കുകൾ; ജിഡിപി വളർച്ചാ നിരക്ക് വളച്ചൊടിച്ച് കെട്ടിച്ചമച്ചതെന്ന മുൻ മോദി സർക്കാരിലെ ധനകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തിൽ പൊള്ളി ബിജെപിയും കേന്ദ്രവും
നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ ജി.ഡി.പി വളർച്ചാ നിരക്ക് 7.8 ശതമാനം രേഖപ്പെടുത്തിയത് കണക്കുകൾ വളച്ചൊടിച്ചാണെന്ന ആരോപണത്തിൽ കുലുങ്ങി മോദി സർക്കാർ. 2026-27 സാമ്പത്തിക വർഷം ആദ്യ പാദം രാജ്യം 7.8ശതമാനം ജിഡിപി വളർച്ച നേടിയെന്ന സർക്കാർ കണക്കുകൾക്കെതിരെ മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് രംഗത്തെത്തിയതോടെയാണ് കാലങ്ങളായി കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്ന പെരുപ്പിച്ച കണക്കുകൾ എന്ന ആരോപണം ചൂടുപിടിച്ചത്. ജിഡിപി കണക്കുകൾ തിരുത്തിയില്ലെങ്കിൽ 2.6 ശതമാനം മാത്രമാകും രാജ്യത്തെ ജി.ഡി.പി. വളർച്ച എന്നാണ് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ ആരോപണം. മോദി സർക്കാരിൽ 2019 ജൂലൈ വരെ ധനകാര്യ സെക്രട്ടറിയായിരുന്നു ഗാർഗ്. അവസാന സമയത്ത് ഊർജ മന്ത്രാലയത്തിലേക്ക് മാറ്റിയതിനെത്തുടർന്ന് അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജി.ഡി.പി കണക്കുകൾ ഏകദേശം ആറ് ലക്ഷം കോടി രൂപയോളം കുറച്ചുകാട്ടിയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജി.ഡി.പി നിരക്ക് 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഉന്നയിച്ച ആരോപണം ബിജെപി സർക്കാറിനെ പ്രതിരോധത്തിലാക്കി കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ ജി.ഡി.പി. കണക്കുകളിൽ തിരുത്തൽ വരുത്തിയെന്നാണ് സുഭാഷ് ചന്ദ്ര ഗാർഗ് ആരോപിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ ജി.ഡി.പി. നടപ്പുവിലയിൽ ആദ്യം കണക്കാക്കിയിരുന്നത് ഏകദേശം 86 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോഴിത് ഏകദേശം 80 ലക്ഷം കോടി രൂപയായി തിരുത്തി. ആറു ലക്ഷം കോടി രൂപ ജി.ഡി.പി.യിൽ നിന്ന് കുറച്ചപ്പോഴാണ് നോമിനൽ ജി.ഡി.പി. വളർച്ച 10.3 ശതമാനമായി വർധിച്ചതെന്നും അല്ലെങ്കിൽ ഇത് 2.6 ശതമാനം മാത്രമാകുമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
മോദി സർക്കാരിനു കീഴിൽ 2017- 2019 കാലത്ത് ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഗാർഗ് ഒരു ഇംഗ്ലീഷ് ചാനലിൽ നടന്ന ചർച്ചയിലും പിന്നീട് വെബ്സൈറ്റിൽ എഴുതി കുറിപ്പിലും ഇക്കാര്യം ആവർത്തിച്ചു. കണക്കുകൾ വളച്ചൊടിച്ചാണ് സർക്കാർ 7.8 ശതമാനം വളർച്ച കൈവരിച്ചതെന്ന് ആരോപണം മുൻ സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഉന്നയിച്ചതോടെ മോദി ഭരണത്തിലുളളവർ പ്രതിസന്ധിയിലായി. ഏതെങ്കിലും വിധത്തിൽ കണക്കുകൾ ക്രമീകരിക്കാൻ ശ്രമിക്കുന്നതിനുപകരം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയുടെ യാഥാർഥ്യം അംഗീകരിച്ച് പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ ജി.ഡി.പി വളർച്ച സംബന്ധിച്ച ചർച്ചകൾ ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറുകയാണ്.
യഥാർഥ സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് പി.ആർ വർക്കിലൂടെ പെരുപ്പിച്ചുകാട്ടിയ വ്യാജ കണക്കുകളാണ് സർക്കാറിന്റേതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സാധാരണക്കാരുടെ വാങ്ങൽ ശേഷി കുറയുന്നതും തൊഴിലില്ലായ്മ വർധിക്കുന്നതുമായ യാഥാർഥ്യങ്ങൾ മൂടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ജി.ഡി.പിയുടെ ചിത്രം മിനുക്കാൻ പി.ആറിന് സാധിക്കുമെങ്കിലും യഥാർഥ സമ്പദ്‌വ്യവസ്ഥയെ മാറ്റാൻ കഴിയില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഗാർഗിൻറെ വാദത്തെ കോൺഗ്രസ് പിന്തുണച്ചതോടെ പഴയ ഡേറ്റാ സീരീസും പുതിയ ഡേറ്റാ സീരീസും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെയാണ് ചിലർ സംസാരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു വിഷയത്തിൽ നിന്ന് തടിതപ്പാൻ ശ്രമം തുടങ്ങി. രാജ്യത്തെ തൊഴിലില്ലാത്തവർ ടി.വി ചാനലുകളിൽ വന്നിരുന്ന് നുണകൾ പ്രചരിപ്പിക്കുകയാണെന്നും മുൻ ധനസെക്രട്ടറിയെ പരോക്ഷമായി വിമർശിച്ച് പിയൂഷ് ഗോയൽ പറഞ്ഞു. പിന്നാലെ കേന്ദ്രസർക്കാരിന്റെ സ്ഥിരം പ്രതിരോധ വിദഗ്ധൻ കൂടിയായ മന്ത്രി കിരൺ റിജിജുവും ആക്ഷേപം ഉന്നയിക്കുന്നവരെ പരിഹസിച്ചു രംഗത്തെത്തി. പുതിയ സീരീസ് പ്രകാരമുള്ള കണക്കുകൾ തികച്ചും ശാസ്ത്രീയമാണെന്നും സാമ്പത്തിക വളർച്ചയെ സംബന്ധിച്ച സർക്കാറിന്റെ അവകാശവാദങ്ങൾ കൃത്യമാണെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജുവും അവകാശപ്പെട്ടു. വളർച്ചയെ ബിയറിന്റെ പതയോടുപമിച്ച് കോൺഗ്രസ് കേരള എക്സ് അക്കൗണ്ടിലെ പരിഹാസത്തിനെതിരെയും കിരൺ റിജിജു രംഗത്തെത്തി. ലഹരിയുടെ മയക്കത്തിലാണ്ടുകിടക്കുന്നതിനാലാണ് കോൺഗ്രസിന് ഈ തോന്നലെന്ന് പറഞ്ഞു പരിഹസിച്ചു വിഷയം മാറ്റാനാണ് മന്ത്രി ശ്രമിച്ചത്.
പരസ്യ തന്ത്രങ്ങൾ വഴി ജിഡിപിയുടെ ചിത്രം മിനുക്കാൻ കഴിഞ്ഞേക്കാം, എന്നാൽ സമ്പദ്‌വ്യവസ്ഥയെ മിനുക്കാൻ കഴിയില്ലെന്ന് സർക്കാർ മനസിലാക്കണമെന്ന് കോൺഗ്രസ് പിന്നാലെ വ്യക്തമാക്കി. മോദി സർക്കാർ ജി.ഡി.പി. കണക്കുകളിൽ കൃത്രിമം കാണിച്ചിരിക്കുന്നത് എങ്ങനെയെന്ന് മോദി സർക്കാരിലെ മുൻ ധനകാര്യ തന്നെ തുറന്നുകാണിച്ചിരിക്കുന്നു എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എഴുതി. ‘ഈ വർഷത്തെ വളർച്ചാ നിരക്ക് കൃത്രിമമായി ഉയർത്തിക്കാട്ടുന്നതിനായി സർക്കാർ കഴിഞ്ഞ വർഷത്തെ ജിഡിപി കണക്കുകൾ ബോധപൂർവ്വം കുറച്ചു കാണിച്ചു. കണക്കുകളിൽ കൃത്രിമം കാണിച്ചിരുന്നില്ലെങ്കിൽ യഥാർത്ഥ ജിഡിപി വളർച്ച 7.8% അല്ല, വെറും 2.6% മാത്രമായിരുന്നേനെ’ എന്നും ജയറാം രമേശ് എഴുതി. ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ ജി.ഡി.പി 7.8 ശതമാനത്തിലെത്തിയെന്ന അവകാശവാദത്തിൻറെ കുമിള പൊട്ടിക്കുകയാണ് മുൻ ധനകാര്യ സെക്രട്ടറി ചെയ്തതെന്ന് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന