Friday, 11 September 2026
‘Honest storytelling is a powerful means of change
07:58:51 PM IST
World

വീണ്ടും പ്രളയസാഹചര്യം: നേപ്പാൾ-ചൈന അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകി, രക്ഷാപ്രവർത്തനം നിർത്തിവെച്ചു

ന്യൂസ് ഡെസ്ക് 28 August 2026, 4:03 pm
SHARE

നേപ്പാൾ-ചൈന അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ നേപ്പാൾ അധികൃതർ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയത്തിൽ തകർന്ന പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. തടാകത്തിലെ വെള്ളം 25 ലക്ഷം ക്യുബിക് മീറ്ററിലധികം ഉയർന്നതായി ചൈനീസ് അധികൃതർ അറിയിച്ചു. തടാകം പൊട്ടി പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുമോ എന്ന ഭീതി ഉയർന്നിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് എത്തിയേക്കാം. 7,400ലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുകയാണ്. ഇതുവരെ 438 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. സേതി ഗണ്ഡകി നദിയിൽ ത്രിശൂലി നദി ചേരുന്ന ചിത്‌വൻ ജില്ലയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യത്തെ അയയ്ക്കാമെന്ന വിവിധ രാജ്യങ്ങളുടെ വാഗ്ദാനം നേപ്പാൾ നിരസിച്ചു. രാജ്യത്തെ സുരക്ഷാ ഏജൻസികൾക്ക് ഈ പ്രവർത്തനം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

ബുധനാഴ്ച ഉണ്ടായ പ്രളയത്തിൽ 472 പേർ മരിക്കുകയും 1,500ലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. നിലവിൽ വിദേശ സഹായത്തിന്റെ ആവശ്യമില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹാദൂർ ഛേത്രി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ തിരച്ചിൽ രക്ഷാ സംഘങ്ങളെ അയയ്ക്കാമെന്ന് ഇന്ത്യ, ചൈന, യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ നേപ്പാളിനെ അറിയിച്ചിരുന്നു. നേപ്പാളിലേക്ക് ഇന്ത്യ 47.5 ടൺ അടിയന്തര സഹായ സാമഗ്രികൾ രണ്ട് വ്യോമസേനാ വിമാനങ്ങളിൽ അയച്ചു. നേപ്പാൾ ആവശ്യപ്പെടുന്ന ഏത് സഹായവും നൽകാൻ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

തങ്ങളുടെ സുരക്ഷാ ഏജൻസികൾക്ക് ഈ ദൗത്യം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടെന്ന് നേപ്പാൾ വ്യക്തമാക്കി. 2015-ലെ ഭൂകമ്പാനന്തര അനുഭവമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്ന് നിരവധി വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ എത്തിയത് ഏകോപനത്തിലും മാനേജ്മെന്റിലും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →