ഹോർമൂസ് കടലിടുക്ക് തുറന്നാൽ ഉപരോധം മാറ്റാം, ഗൾഫിലെ പ്രതിസന്ധി ഒഴിവാക്കാൻ ഇറാനുമുന്നിൽ അമേരിക്കയുടെ ഓഫർ
ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്കും ആഗോള വാണിജ്യ പ്രതിസന്ധികൾക്കും അയവുവരുത്താൻ നിർണായക നീക്കവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഗതാഗതം പുനരാരംഭിക്കാനും പശ്ചിമേഷ്യയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും തയ്യാറായാൽ ഇറാനെതിരെയുള്ള സാമ്പത്തിക-നാവിക ഉപരോധങ്ങളിൽ ഇളവ് നൽകാമെന്നാണ് അമേരിക്കയുടെ വാഗ്ദാനം.
പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വഴിയാണ് ഈ സുപ്രധാന സന്ദേശം അമേരിക്ക ഇറാൻ ഭരണകൂടത്തെ അറിയിച്ചിരിക്കുന്നത്. അടുത്തിടെ ടെഹ്‌റാനിൽ നടത്തിയ ഉന്നതതല സന്ദർശനത്തിനിടെ അദ്ദേഹം അമേരിക്കയുടെ പുതിയ പ്രൊപ്പോസൽ ഇറാൻ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ-എണ്ണ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരാൻ അനുവദിക്കുക, പശ്ചിമേഷ്യയിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക എന്നിവയാണ് അമേരിക്ക മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധനകൾ.
ഇതിന് പകരമായി ഇറാനെതിരെ അമേരിക്ക പുതുതായി ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുകയും സമുദ്രപാതകളിലെ ഉപരോധങ്ങൾ പിൻവലിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാൽ അമേരിക്കയുടെ ഈ വാഗ്ദാനത്തോട് വളരെ കരുതലോടെയാണ് ഇറാൻ പ്രതികരിച്ചത്. അമേരിക്കയുടെ ഭാഗത്തുനിന്നും വെറും വാക്കുകൾക്ക് പകരം പ്രായോഗികമായ നടപടികളാണ് വേണ്ടതെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രതിനിധി മൊഹ്‌സിൻ റെസായി ചർച്ചയിൽ വ്യക്തമാക്കി.
മുൻകാലങ്ങളിൽ അമേരിക്ക നൽകിയ ഉറപ്പുകൾ ലംഘിച്ചതിലുള്ള അവിശ്വാസമാണ് ഇറാൻ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്നും ഉപരോധങ്ങളിലൂടെ തങ്ങളെ തളർത്താമെന്നത് വ്യാമോഹമാണെന്നും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്തെ ഊർജ്ജ വിതരണത്തിന്റെ പ്രധാന സിരാകേന്ദ്രമാണ് ഒമാൻ ഉൾക്കടലിനും പേർഷ്യൻ ഗൾഫിനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത് പ്രധാനമായും ഇതുവഴിയാണ്.
നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ആഗോള എണ്ണ വിപണിയെ വലിയ തോതിൽ ആശങ്കയിലാക്കിയിരുന്നു.
ഇതിനുപുറമെ അമേരിക്ക അടുത്തിടെ അറുപതോളം ഇറാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയത് സ്ഥിതി കൂടുതൽ വഷളാക്കിയ സാഹചര്യത്തിലാണ്, സങ്കീർണ്ണമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പുതിയ നയതന്ത്ര നീക്കങ്ങൾ ഇപ്പോൾ സജീവമാകുന്നത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന