നഷ്ടം സഹിക്ക വയ്യ, 14000 കോടിയുടെ സഹായം തേടി ടാറ്റയ്ക്കും സിംഗപ്പൂർ എയർലൈൻസിനും മുന്നിൽ കൈനീട്ടി എയർ ഇന്ത്യ
നഷ്ടം കനത്തതോടെ 1.5 ബില്യൺ അഥവാ 150 കോടി ഡോളറിന്റെ (ഏകദേശം 14,000 കോടി രൂപ) സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് എയർ ഇന്ത്യ ഉടമകളായ ടാറ്റ സൺസിനെയും സിംഗപ്പൂർ എയർലൈൻസിനെയും സമീപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ എയർ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തുന്നതാണ് നീക്കം. വാർഷിക നഷ്ടം കനത്തതാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് എയർ ഇന്ത്യയുടെ നീക്കം.
2022ൽ ടാറ്റ സൺസ് ഏറ്റെടുത്ത ശേഷം എയർ ഇന്ത്യ ഇത്രയും വലിയ സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുന്നത് ഇതാദ്യമാണ്.എയർ ഇന്ത്യയുടെ നഷ്ടത്തെച്ചൊല്ലി ടാറ്റ സൺസിൽ തർക്കം തുടരുന്നതിനിടെയാണ് ഇതെന്നതും ശ്രദ്ധേയം. നിലവിലുള്ള വിമാനങ്ങളുടെ നവീകരണം ഉൾപ്പെടെ, കോടിക്കണക്കിന് ഡോളർ ചെലവഴിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിധേയമാകുമ്പോൾ നേരിടേണ്ടുന്ന വെല്ലുവിളികളെ ഇത് എടുത്തുകാണിക്കുന്നു
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 22,238 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. തൊട്ടുമുൻ വർഷത്തേക്കാൾ ഇരട്ടിയായിരുന്നു ഇത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും അഹമ്മദാബാദ് വിമാന അപകടവുമാണ് നഷ്ടം കൂട്ടാൻ കാരണമായത്.
എയർ ഇന്ത്യയിൽ നിലവിൽ ടാറ്റ സൺസിന് 73.28 ശതമാനം ഓഹരിയും സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരിയുമാണുള്ളത്. എയർ ഇന്ത്യയുടെ നഷ്ടം സിംഗപ്പൂർ എയർലൈൻസിന്റെ സാമ്പത്തിക പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ നിക്ഷേപം ആവശ്യപ്പെട്ട് എയർ ഇന്ത്യ ഉടമകളെ സമീപിച്ചത്. ഫ്രഷ് ഇക്വിറ്റി രൂപത്തിലാണ് നിക്ഷേപം ആവശ്യപ്പെട്ടിരിക്കുന്നത്. ഫണ്ട് ഘട്ടംഘട്ടമായാണ് ലഭ്യമാക്കാൻ സാധ്യതയെങ്കിലും, അത് അടിയന്തരമായി ലഭിക്കണമെന്നാണ് എയർ ഇന്ത്യ ആഗ്രഹിക്കുന്നത്. നിക്ഷേപ നടപടികൾ പൂർത്തിയാകണമെങ്കിൽ, നിർദ്ദിഷ്ട നിക്ഷേപത്തുകയിൽ സിംഗപ്പൂർ എയർലൈൻസും തങ്ങളുടെ വിഹിതം നൽകേണ്ടതുണ്ടെന്ന് എയർ ഇന്ത്യ അടുത്ത വൃത്തങ്ങൾ പറയുന്നു.
സർക്കാർ നിയന്ത്രണത്തിലുണ്ടായിരുന്ന എയർ ഇന്ത്യയെ 2022ലാണ് ടാറ്റ സൺസ് ഏറ്റെടുക്കുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കമ്പനിയെ ലാഭത്തിലാക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞില്ല. ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരന്റെ രാജിയിലേക്ക് വരെ നയിച്ചത് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. ഒരു പതിറ്റാണ്ടെങ്കിലും കാത്തിരിക്കാതെ എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ കഴിയില്ലെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന