സമയത്തിന് ബസിൽ കേറിയില്ലെങ്കിൽ അത് മിസാകും; സിബിഎസ്ഇ പ്ലസ്ടു പുനർ മൂല്യനിർണ്ണയത്തിനുള്ള വെബ്‌സൈറ്റ് പോർട്ടൽ വീണ്ടും തുറക്കില്ലെന്ന് സുപ്രീം കോടതി; വിദ്യാർഥികളുടെ ഹർജി തള്ളി
സിബിഎസ്ഇ പ്ലസ്ടു ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയത്തിനുള്ള വെബ്‌സൈറ്റ് പോർട്ടൽ വീണ്ടും തുറക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഫലം പ്രഖ്യാപിച്ചതിനുശേഷം ഉത്തരക്കടലാസുകൾ ഓൺ-സ്‌ക്രീൻ പരിശോധനയ്ക്കായി വീണ്ടും തുറന്നുനൽകണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനോട് (CBSE) ആവശ്യപ്പെടാൻ സുപ്രീം കോടതി ചൊവ്വാഴ്ച (ഓഗസ്റ്റ് 25) വിസമ്മതിക്കുകയായിരുന്നു. തിരുത്തലുകൾ വരുത്തുന്നതിനുള്ള സൗകര്യം നിശ്ചിത കാലയളവിലേക്ക് എല്ലാ ഉദ്യോഗാർത്ഥികൾക്കും ലഭ്യമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓൺ-സ്‌ക്രീൻ മാർക്കിങ് രീതിയിൽ പരാതിയുള്ള വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
വിദ്യാർഥികൾക്ക് നിശ്ചിത സമയത്തേക്ക് സമയം അനുവദിച്ചിരുന്നുവെന്നും അത് വീണ്ടും തുറക്കുന്നത് പുതിയ അവകാശവാദങ്ങൾക്ക് വഴിവെക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ‘എല്ലാവർക്കുമായി നിശ്ചിത സമയത്തേക്ക് വിൻഡോ തുറന്നിട്ടുണ്ടായിരുന്നു. നിങ്ങൾ ബസ്സ് സമയത്തിന് ഉപയോഗിച്ചില്ലെങ്കിൽ അത് മിസ്സാകും’ എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
പോർട്ടൽ വീണ്ടും തുറക്കുന്നത് വലിയൊരു വിഭാഗം ആളുകളിൽ നിന്ന് പുതിയ അവകാശവാദങ്ങൾ ഉയരുന്നതിന് കാരണമായേക്കുമെന്ന ആശങ്കയും ബെഞ്ച് പ്രകടിപ്പിച്ചു. “ഇന്ന് നിങ്ങൾ ഞങ്ങളോട് അത് വീണ്ടും തുറക്കാൻ ആവശ്യപ്പെടുന്നു. നാളെ ഇത് ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ആളുകളുടെ അവകാശവാദങ്ങൾ വീണ്ടും ഉന്നയിക്കുന്നതിലേക്ക് നയിച്ചേക്കാം.”
വെബ്‌സൈറ്റ് ക്രാഷ് ആയതിനാൽ ചില വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ ഒരു ആഴ്ച കൂടി അധികസമയം അനുവദിക്കണമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അത് തള്ളുകയായിരുന്നു. സാങ്കേതിക തകരാറുകൾ മൂലം പരിമിതമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ബുദ്ധിമുട്ടുണ്ടായിട്ടുള്ളൂ എന്നും, ഒരാഴ്ചത്തേക്ക് കൂടി പോർട്ടൽ തുറന്നുകൊടുക്കുന്നത് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നും ഹർജിക്കാർ വാദിച്ചു.
അനുവദിച്ച സമയത്തിനുള്ളിൽ 1.68 ലക്ഷം വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചതായി സിബിഎസ്ഇ കോടതിയെ അറിയിച്ചു. സമാനമായ ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിട്ടുണ്ടെന്ന് ബോർഡിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
ഫിസിക്കൽ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഡിജിറ്റലായി മൂല്യനിർണ്ണയം നടത്തുന്ന രീതിയാണ് ഓൺ-സ്‌ക്രീൻ മാർക്കിങ്. എന്നാൽ, സ്കാനിങ്ങിലെ പിഴവുകൾ, വ്യക്തതയില്ലായ്മ, ചില പേജുകൾ പരിശോധിക്കാതെ പോകൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായതായി ഹർജിയിൽ ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന