‘എല്ലാം താനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പ്രതിപക്ഷ ഉപനേതൃപദവിയിൽ പിണറായിക്കെതിരെ സത്യൻ മൊകേരി
പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാക്കൾ. എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുറന്നടിച്ചു. പാർട്ടി മുഖപത്രമായ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശനം.
‘കൂട്ടായ നേതൃത്വമാണ് എൽഡിഎഫിന്റെ അന്തഃസത്ത’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ, പ്രതിപക്ഷ ഉപനേതൃ സ്ഥാനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനമാണെന്നും ലേഖനം ആരോപിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐ മുന്നോട്ടുവെച്ചതെന്ന് ലേഖനത്തിൽ പറയുന്നു. സിപിഐയുടെ നിർദേശം വിവിധ തലങ്ങളിൽ ചർച്ചയിലിരിക്കെ അതെല്ലാം മറികടന്നാണ് പിണറായി വിജയന്റെ പ്രതികരണമെന്നും വിമർശനമുണ്ട്.
സംഘ്പരിവാർ സംഘടനകൾക്കെതിരെ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ച നിലപാടുകൾ കേരളം ആവേശത്തോടെ സ്വീകരിച്ചിരുന്നുവെന്നും, മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യവും സഖ്യകക്ഷികളോടുള്ള സമീപനവും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!