മുഖ്യമന്ത്രി വിജയ്യുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ; ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായി നിർണായക കൂടിക്കാഴ്ച
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികളുടെയും പ്രധാന യോഗത്തിന് മുന്നോടിയായി ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച ചെങ്കൽപ്പട്ട് ജില്ലയിലെ കോവളത്താണ് യോഗം.
ജലവിഭജന തർക്കങ്ങൾ , പ്രാദേശിക വികസനം എന്നിവയുൾപ്പെടെ ദീർഘകാലമായി നിലനിൽക്കുന്ന അന്തർസംസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര-ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തയ്യാറെടുക്കുന്നതിനിടെയാണ് യോഗം. മെയ് മാസത്തിൽ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിക്കും. ആതിഥേയ മുഖ്യമന്ത്രി എന്ന നിലയിൽ വിജയ് കൗൺസിലിന്റെ വൈസ് ചെയർമാനായി പ്രവർത്തിക്കും. പങ്കെടുക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട് , തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ദക്ഷിണ മേഖല കൗൺസിൽ. അന്തർ സംസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കൗൺസിൽ വേദി നൽകുന്നു.
കർണാടകയും തമിഴ്‌നാടും, തെലങ്കാനയും ആന്ധ്രാപ്രദേശും, തമിഴ്‌നാടും കേരളവും ഉൾപ്പെടുന്ന നദീജലം പങ്കിടൽ തർക്കങ്ങൾ ഉൾപ്പെടെ നിരവധി വിവാദ വിഷയങ്ങൾ ചർച്ചയ്ക്ക് വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, ബലാത്സംഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ അന്വേഷിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികളുടെ പ്രവർത്തനവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗം ചർച്ച ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റർ-സ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയറ്റാണ് 31-ാമത് യോഗം സംഘടിപ്പിക്കുന്നത്, തമിഴ്‌നാട് സർക്കാരാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. മുഖ്യമന്ത്രിമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരെ കൂടാതെ, ചീഫ് സെക്രട്ടറിമാർ, ഉപദേഷ്ടാക്കൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന