Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:46 PM IST
National

ഡറോ മത്ത് – രാഹുലിൻ്റെ പാർലമെൻ്റിലെ സൈക്കോളജിക്കൽ മൂവ്

മിനി മോഹൻ 14 August 2026, 10:25 am
SHARE

രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിന്റെ റോളിൽ നിന്ന് നരേന്ദ്ര മോദിയോടും അമിത് ഷായോടും രാഹുൽ ഗാന്ധി നടത്തിയ മാനസികാധിപത്യത്തിന്റെ രാഷ്ട്രീയ നീക്കത്തിനാണ് കഴിഞ്ഞ മൂന്ന് ആഴ്ച ഇന്ത്യൻ പാർലമെന്റ് സാക്ഷ്യം വഹിച്ചത്. അത് ഒരു സാധാരണ രാഷ്ട്രീയ ഏറ്റുമുട്ടലായിരുന്നില്ല. അധികാരത്തെ നേരിടുന്ന പ്രതിപക്ഷത്തിന്റെ മനോഭാവം തന്നെ മാറ്റിമറിക്കുന്ന ഒരു psychological move ആയിരുന്നു അത്.

“ഡറോ മത്” — ഭയക്കരുത്. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന് നൽകിയ ഈ സന്ദേശം ഇത്തവണ പാർലമെന്റിനകത്ത് ഒരു മുദ്രാവാക്യം എന്നതിനപ്പുറം രാഷ്ട്രീയ പ്രവർത്തനരീതിയായി മാറി. ഇതുവരെ അധികാരത്തിന്റെ മുന്നിൽ പ്രതിപക്ഷം സ്വയം പ്രതിരോധത്തിലാകുന്ന കാഴ്ചയായിരുന്നു ഇന്ത്യൻ പാർലമെന്റിൽ പതിവെങ്കിൽ, ഇത്തവണ ആ സ്ഥാനം മാറി. ചോദ്യങ്ങൾ ചോദിക്കേണ്ടത് പ്രതിപക്ഷമാണെന്നും മറുപടി പറയേണ്ടത് സർക്കാരാണെന്നും രാഹുൽ ഗാന്ധി നിരന്തരം ഓർമ്മിപ്പിച്ചു.

അതാണ് ഈ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കം. മോദിയെയും അമിത് ഷായെയും വ്യക്തിപരമായി ആക്രമിക്കുക എന്നതല്ല അതിന്റെ ലക്ഷ്യം. മറിച്ച്, അവർ പ്രതിനിധീകരിക്കുന്ന അധികാരത്തിന്റെ മാനസിക മേൽക്കോയ്മ തകർക്കുക എന്നതായിരുന്നു. “അവർ അധികാരത്തിലാണ്, അതുകൊണ്ട് നാം ഭയപ്പെടണം” എന്ന പ്രതിപക്ഷ മനോഭാവത്തെ “അവർ അധികാരത്തിലാണ്, അതുകൊണ്ടുതന്നെ അവർ ജനങ്ങളോട് മറുപടി പറയണം” എന്ന രാഷ്ട്രീയ ബോധത്തിലേക്ക് മാറ്റുകയായിരുന്നു രാഹുൽ.

ഈ മാറ്റം പ്രതിപക്ഷത്തിന്റെ മുഴുവൻ പെരുമാറ്റത്തിലും പ്രതിഫലിച്ചു. രാഹുൽ ഗാന്ധി മുന്നിൽ നിന്ന് നയിച്ചപ്പോൾ പിന്നിൽ നിന്നിരുന്ന പ്രതിപക്ഷ എംപിമാർക്കും അധികാരത്തെ നേരിടാനുള്ള ആത്മവിശ്വാസം ലഭിച്ചു. ഒരാളുടെ രാഷ്ട്രീയ ആത്മവിശ്വാസം ഒരു കൂട്ടത്തിന്റെ രാഷ്ട്രീയ മനോഭാവമായി മാറുന്ന കാഴ്ചയായിരുന്നു അത്.

അതുകൊണ്ടാണ് കഴിഞ്ഞ മൂന്ന് ആഴ്ചയെ വെറും പാർലമെന്ററി പ്രതിഷേധങ്ങളുടെ കാലമായി കാണാൻ കഴിയാത്തത്. അധികാരത്തിന്റെ ഭൂരിപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്റെ മാനസികാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു അത്.

മോദിയും അമിത് ഷായും എന്തുകൊണ്ടാണ് സഭയിൽ വരാത്തതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കെ.സി. വേണുഗോപാൽ നൽകിയ മറുപടിയും ഈ മാറിയ രാഷ്ട്രീയ ആത്മവിശ്വാസത്തിന്റെ അടയാളമായിരുന്നു. “കൊടുത്തതെല്ലാം വാങ്ങിവെക്കാനാണ് ഇപ്പോൾ ഇരുവരുടെയും വിധി” എന്ന പരിഹാസത്തിൽ പോലും അധികാരത്തെ ഭയക്കാത്ത പ്രതിപക്ഷത്തിന്റെ പുതിയ ശരീരഭാഷ വായിക്കാമായിരുന്നു.

അവസാനം, സ്പീക്കറുടെ പതിവ് ഉപസംഹാര പ്രസംഗം പോലുമില്ലാതെ അസാധാരണമായ രീതിയിൽ വന്ദേമാതരം മാത്രം ആലപിച്ച് ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വേദിയിൽ അവശേഷിച്ചത് ഒരു കൗതുകകരമായ കാഴ്ചയായിരുന്നു. അധികാരത്തിന്റെ കൈയിൽ സംഖ്യാബലമുണ്ടായിരുന്നു; പക്ഷേ പ്രതിപക്ഷം സ്വന്തം മനസ്സിൽ നിന്നുള്ള ഭയം പുറത്തേക്ക് എറിഞ്ഞുകളഞ്ഞിരുന്നു.

രാഹുൽ ഗാന്ധിയുടെ ഈ psychological move-ന്റെ രാഷ്ട്രീയ പ്രാധാന്യം അവിടെയാണ്. അധികാരത്തെ തോൽപ്പിക്കുന്നതിന് മുമ്പ് അധികാരത്തെ ഭയക്കുന്ന മനസ്സിനെ തോൽപ്പിക്കണം. ആ മനസ്സിനെയാണ് രാഹുൽ ഗാന്ധി ഇത്തവണ ലക്ഷ്യമിട്ടത്.

അതിനാൽ ഇത് മോദിക്കെതിരായ ഒരു സാധാരണ രാഷ്ട്രീയ പോരാട്ടമല്ല. പ്രതിപക്ഷത്തിന്റെ മനസ്സിൽ നിന്ന് ഭയം നീക്കി, അധികാരത്തിന്റെ മനസ്സിൽ പ്രതിരോധബോധം സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയ മാനസികാധിപത്യ നീക്കമാണ് രാഹുൽ ഗാന്ധി നടത്തിയത്.

Read More
s
മിനി മോഹൻ
View all posts →