ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 7 റൺസ് വിജയം. ഇതോടെ ഇന്ത്യ രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചു. ഇരു ടീമുകളുടെയും ബാറ്റ്‌സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനത്തിനാണ് ആരാധകർ സാക്ഷിയായത്. ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനം നടത്തിയത് മലയാളി ആരാധകർക്ക് ഇരട്ടി മധുരമേകുന്നതാണ്.
മത്സരത്തിൽ നിർണായകമായ ബോളിങ് പ്രകടനമാണ് ഇന്ത്യൻ താരം ജസ്പ്രീത് ബുംറ കാഴ്ച വെച്ചത്. ഇന്ത്യക്ക് വേണ്ടി എറിഞ്ഞ എല്ലാ ബോളർമാരും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ബുംറ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ചിലത്തി. ബുംറ എറിഞ്ഞ 18 ആം ഓവറിൽ അദ്ദേഹം വഴങ്ങിയത് വെറും 6 റൺസ് മാത്രമാണ്. ആ നിർണായക പ്രകടനമില്ലായിരുന്നെങ്കിൽ ഇന്ത്യക്ക് ഫൈനൽ പ്രവേശനം അസാധ്യമായേനെ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. താരം 42 പന്തിൽ 8 ഫോറും 7 സിക്‌സും അടക്കം 89 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്കായി ശിവം ദുബൈ 43 റൺസും, ഇഷാൻ കിഷൻ 39 റൺസും, ഹാർദിക് പാണ്ട്യ 27 റൺസും, തിലക്ക് വർമ്മ 21 റൺസും നേടി വെടിക്കെട്ട് പ്രകടനം നടത്തി. ബോളിങ്ങിൽ ഇന്ത്യക്കായി ഹാർദിക് പാണ്ട്യ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.