ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം. യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 29 റൺസിനാണ് വിജയിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇന്ത്യ 162 റൺസ് എന്ന ഭേദപ്പെട്ട നിലയിലെത്തി. തുടർന്ന് മികച്ച പ്രകടനവുമായി ബോളർമാരും കളത്തിലിറങ്ങിയതോടെ ആദ്യ വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു.
അമേരിക്കയ്ക്കെതിരെ നേടിയ വിജയത്തിന് പിന്നാലെ മനസ്സുതുറന്ന് സംസാരിച്ചിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ബാറ്റിംഗിൽ ഇനിയും ടീം മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് താരം.
‘ഇന്നത്തെ മത്സരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യണമായിരുന്നു. ഒന്നോ രണ്ടോ പേർ അവസാനം വരെ ബാറ്റ് ചെയ്യുന്നതിന് പകരം ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയിരുന്നെങ്കിൽ കൂടുതൽ ആത്മവിശ്വാസത്തോടെ 160 കടക്കാമായിരുന്നു’ സൂര്യ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്. 49 പന്തിൽ 10 ഫോറും 4 സിക്‌സും അടക്കം 84* റൺസാണ് താരം അടിച്ചെടുത്തത്. ഓപണിംഗിൽ ഇറങ്ങിയ ഇഷാൻ കിഷൻ 20 റൺസും, തിലക്ക് വർമ്മ 25 റൺസും നേടിയത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം എന്ന് പറയാൻ സാധിക്കുന്നത്. ബോളിങ്ങിൽ മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകളും, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റുകളും, വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി.