അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച വെച്ച താരമാണ് ശുഭ്മൻ ഗിൽ. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും സൗത്ത് ആഫ്രിക്കൻ പരമ്പരയിലും ടീമിന് വേണ്ടി കാര്യമായ സംഭാവനകൾ ചെയ്യാൻ താരത്തിന് സാധിച്ചില്ല. ഇതോടെ ഓപണർ സ്ഥാനത്തേക്ക് സഞ്ജു സാംസണ് വീണ്ടും അവസരം ലഭിക്കുകയായിരുന്നു. താരത്തിന്റെ മോശം ഫോമിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.
” ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിലൂടെ സെലക്ടര്‍മാര്‍ തെറ്റ് തിരുത്തുകയാണ്. കഴിഞ്ഞ 20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറി പോലുമില്ല. സാധാരണഗതിയില്‍ ഈ കണക്കുകൾ ഒരു ബാറ്ററുടെ മോശം ഫോയാണ് വിലയിരുത്തുക. ടി20 ക്രിക്കറ്റില്‍ എല്ലായ്പ്പോഴും പ്രധാനം ബാറ്ററുടെ പ്രഹരശേഷി തന്നെയാണ്. അത് എല്ലായ്പ്പോഴും അങ്ങനെ തന്നെയായിരിക്കും. അര്‍ധസെഞ്ചുറിയോട് അടുക്കുമ്പോള്‍ ഒരു ബാറ്റര്‍ കരുതലോടെ കളിക്കുന്നത് ഒരു ടി20 മത്സരത്തില്‍ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല, അത് ഒരുപക്ഷെ മത്സരം തോല്‍ക്കാന്‍ തന്നെ കാരണമായേക്കും” സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.