ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 7 റൺസിനാണ് വിജയിച്ചത്. ഇതോടെ ഇന്ത്യ രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചു. ഇരു ടീമുകളുടെയും ബാറ്റ്‌സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനത്തിനാണ് ആരാധകർ സാക്ഷിയായത്. ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനം നടത്തിയത് മലയാളി ആരാധകർക്ക് ഇരട്ടി മധുരമേകുന്നതാണ്. മത്സരം വിജയിച്ചതിന്റെ ക്രെഡിറ്റ് സഞ്ജുവിനും ബുംറയ്ക്കുമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.
‘ക്രീസിലേക്ക് പോകുമ്പോൾ തന്നെ താൻ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നു. വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മർദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെയായിരുന്നു’ യാദവ് പറഞ്ഞു.
‘ബുംറ ഇന്ത്യക്ക് വേണ്ടി വർഷങ്ങളായി ചെയ്യുന്നത് ഇന്നും ആവർത്തിച്ചു. നിർണായക ഘട്ടത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം കളി ജയിപ്പിച്ചു. ബുംറയുടെ ആ നാല് ഓവറുകൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ ഉറപ്പായും തോറ്റേനേ’ സൂര്യകൂട്ടിച്ചേർത്തു.