ഗംഭീർ പരിശീലകനായ ലഖ്ന നൗവും വിരാട് കോഹ്ലിയുടെ ബാംഗ്ലൂരും തമ്മിലുള്ള ശീതയുദ്ധം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. മത്സരങ്ങൾ കഴിഞ്ഞ് ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം പോരടിക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്യുന്നതും കളിക്കിടയിൽ കൊമ്പ് കോർക്കുന്നതും എല്ലാം ഇപ്പോൾ സാധാരണ കാര്യമായിരിക്കുകയാണ്. ചിരവൈരികളെ പോലെ പെരുമാറുന്ന ഇരു ടീമുകൾക്കും ഇടയിൽ ഇപ്പോൾ നടക്കുന്നത് ഒരു ശീതയുദ്ധം തന്നെയാണ്.
ഇന്നലെ നടന്ന ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 56 റൺസിന് തോൽപ്പിച്ചിരുന്നു. സഹോദരങ്ങളായ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും നായകൻമാരായ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ഇപ്പോഴിതാ ലഖ്‌നൗ തോൽക്കുന്ന മത്സരങ്ങളെല്ലാം കോഹ്ലി ആഘോഷിക്കുകയാണെന്നാണ് ക്രിക്കറ്റ് ട്രോളൻമാരും പറയുന്നത്.
ലഖ്‌നൗവിനെതിരെ റാഷിദ് ഖാൻ എടുത്ത ക്യാച്ചും വൃദ്ധിമാന്റെ പ്രകടനവും എല്ലാം പ്രശംസിച്ച് കളി നടന്നു കൊണ്ടിരുന്ന സമയത്ത് തന്നെ കോഹ്ലി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ പോസ്റ്റ് ചെയ്തിരുന്നു. ലഖ്‌നൗവിന്റെ തോൽവി ഗുജറാത്തിനെക്കാളും കാര്യമായിട്ടാണല്ലോ കോഹ്ലി ആഘോഷിക്കുന്നത് എന്ന് പരിഹസിച്ചാണ് ഇപ്പോൾ ട്രോളുകളും സജീവമായിട്ടുള്ളത്.
ലഖ്‌നൗവിന്റെ കളി ഇരുന്നു കണ്ട് തോൽവിയിൽ സന്തോഷിക്കുന്ന കോഹ്ലി എന്ന് പരിഹസിച്ചുള്ള ട്രോളുകളും മീമുകളും സജീവമായിരിക്കുകയാണ്. നിലവിൽ കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ പോയിന്റ് പട്ടികയിൽ അഞ്ചാമതാണ്. ഇനിയുള്ള മത്സരം പ്ലേ ഓഫ് ഉറപ്പിക്കാൻ ബാഗ്ലൂരിന് നിർണായകമാകും.അതേ സമയം മത്സരത്തിൽ ആര് ജയിച്ചാലും തോറ്റാലും തങ്ങളുടെ കുടുബത്തിന് അഭിമാനം എന്ന് പാണ്ഡ്യ സഹോദരങ്ങളും പറയുന്നു.