പലസ്തീൻ പ്രദേശത്തെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിനിടെ എട്ട് മാസം ഗർഭിണിയായ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. ക്യാമ്പിലെ ഒരു പലസ്തീൻ കുടുംബത്തിന് നേരെ സൈന്യം വെടിയുതിർക്കുകയും ഗർഭിണിയായ സോണ്ടോസ് ജമാൽ മുഹമ്മദ് ഷലാബി കൊല്ലപ്പെടുകയും അവരുടെ ഭർത്താവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ഇസ്രായേൽ സൈന്യം തടഞ്ഞതിനാൽ 23 വയസ്സുള്ള സ്ത്രീയുടെ ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ മെഡിക്കൽ സംഘങ്ങൾക്ക് കഴിഞ്ഞില്ലെന്ന് മന്ത്രാലയം അറിയിച്ചു. റഹാഫ് ഫൗദ് അബ്ദുല്ല അൽ-അഷ്കർ എന്ന 21 കാരിയെയും ഇസ്രായേൽ സൈന്യം വീട്ടിൽ വെച്ച് കൊലപ്പെടുത്തിയതായി മന്ത്രാലയം പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറെം മേഖലയിലെ ക്യാമ്പിൽ ഞായറാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയതായും, ഭാരമേറിയ യന്ത്രങ്ങളും ബുൾഡോസറുകളും വിന്യസിച്ചതായും, താഴ്ന്ന ഉയരത്തിൽ നിരീക്ഷണ വിമാനങ്ങൾ പറന്നപ്പോൾ ഡസൻ കണക്കിന് വീടുകൾ റെയ്ഡ് ചെയ്തതായും പലസ്തീനിലെ വഫ വാർത്താ ഏജൻസി അറിയിച്ചു.