ഉത്തർപ്രദേശ് ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഉൽപ്പാദന കേന്ദ്രമാമായി മാറുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈൽ നിർമാണ യൂനിറ്റിന്‍റേയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പമെന്‍റ് ഓർഗനൈസേഷൻ ലാബിന്‍റേയും ശിലസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ലാബ് സംസ്ഥാനത്തിനെ പുതിയ ദിശയിലേക്ക് നയിക്കും. ലഖ്നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മിക്കും. ഇതോടെ രാജ്യത്തിന്റെ പ്രതിരോധ കേന്ദ്രമായി സംസ്ഥാനം മാറും. യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കപ്പെടുമെന്നും യോഗി പറഞ്ഞു. ഇന്ത്യ സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും സന്ദേശം നൽകുന്ന രാജ്യമാണെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും യോഗി കൂടിച്ചേർത്തു.
കൂടാതെ, ആറ് പ്രതിരോധ ഇടനാഴികളിലും ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ലഖ്‌നൗവിൽ ഡിഫൻസ് എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചടങ്ങിൽ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഉത്തർപ്രദേശിൽ വിവിധങ്ങളായി പദ്ധതികളാണ് നടപ്പിലാക്കുന്നത്. വൈകീട്ട് പ്രയാഗ് രാജിലെത്തി പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭൂമി പൂജ നിർവഹിക്കും. മാഫിയകളിൽ നിന്ന് പിടിച്ചെടുക്കുന്ന ഭൂമികളിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് യോഗി നേരത്തേ പ്രഖ്യാപിച്ചിരുന്നു.