സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പുലര്‍ത്താത്ത സംസ്ഥാനമാണു കേരളമെന്നും ഇതുതന്നെയാണു സര്‍ക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന നിലയില്‍ പ്രചാരണം നടത്തുന്നതു നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചും അവ നേരിടുന്നതിനെക്കുറിച്ചും അവബോധം നല്‍കുന്നതിനായി കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വിങ്‌സ് 2023’ വിമന്‍ സേഫ്റ്റി എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തോടെയാണു സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ എത്ര ഉന്നതരായാലും നിയമത്തിനുമുന്നില്‍ എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇതു മനസിലാക്കാം. സംസ്ഥാനത്തു പൊലീസിനു പുറമേ വനിതാ ശിശുവികസന വകുപ്പ്, ബാലാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയവ വഴി വനിതകളുടെ സുരക്ഷിതത്വവും ക്ഷേമവും മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ട്. ഗാര്‍ഹിക പീഢന നിരോധനം, സ്ത്രീധന നിരോധനം, സുരക്ഷിതമായ ജോലിസ്ഥലം, നിര്‍ഭയ പദ്ധതി തുടങ്ങിയവയ്ക്കു പുറമേ പൊലീസിന്റെ അപരാജിത ഹെല്‍പ്പ് ലൈന്‍, പൊലീസ് സ്റ്റേഷനുകളിലെ വനിതാ ഹെല്‍പ്പ് ഡെസ്‌ക്, പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ട്, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, സെല്‍ഫ് ഡിഫന്‍സ് ട്രെയിനിങ് തുടങ്ങിയ നിരവധി കാര്യങ്ങളും നിലവിലുണ്ട്. ഇതെല്ലാമുണ്ടെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവ പരിഹരിക്കുന്നതിനായി ഇവ ഉപയോഗപ്പെടുത്താന്‍ പലരും തയാറാകുന്നില്ലെന്നതു ഗൗരവമായ കാര്യമാണ്. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ സംബന്ധിച്ച അറിവില്ലായ്മയും നീതി ലഭ്യമാക്കുന്നതിന്റെ മാര്‍ഗങ്ങളിലുള്ള സങ്കീര്‍ണതയും കുടുംബത്തിന്റെ അവസ്ഥയുമൊക്കെയാണ് ഇതിനു കാരണം. ഇതു മാറിയേ തീരൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ക്കെതിരേ പരാതിപ്പെടാനും പരിഹാരം തേടാനുമുള്ള അവസരം ഫലപ്രദമായി ഉപയോഗിക്കുമ്പോഴാണു ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കാന്‍ കഴിയുന്നത്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സമൂഹത്തില്‍ ലിംഗവിവേചനത്തിനു സ്ഥാനമില്ല. സ്ത്രീകള്‍ക്കു നേര്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ക്കു നേരേ സഹനമാര്‍ഗമല്ല സ്വീകരിക്കേണ്ടത്. കുറ്റവാളികള്‍ക്കെതിരേ പരാതിപ്പെടാന്‍ വിമുഖതയുണ്ടാകുന്നതു കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ഊര്‍ജംപകരുകയാണു ചെയ്യുന്നത്. ഈ തിരിച്ചറിവ് എല്ലാവര്‍ക്കും വേണം. ഇന്ന് ഒരാള്‍ക്കുണ്ടാകുന്ന ദുരനുഭവം നാളെ മറ്റാര്‍ക്കും സംഭവിക്കാന്‍ പാടില്ലെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പിമാരായ കെ. പത്മകുമാര്‍, ഷെയ്ക് ദര്‍വേഷ് സാഹെബ്, എം.ആര്‍. അജിത്കുമാര്‍, ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാന നോഡല്‍ ഓഫിസര്‍ ആര്‍. നിശാന്തിനി തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള ഇന്നു (24 മാര്‍ച്ച്) സമാപിക്കും. പൊതു ഇടങ്ങള്‍, സൈബര്‍ ഇടങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ സുരക്ഷ, പേരന്റ്‌സ് ക്ലിനിക്, സുരക്ഷിത കുടിയേറ്റം എന്നിവയെക്കുറിച്ച് അവബോധം പകരാനും കൗണ്‍സിലിങ് സേവനം നല്‍കാനുമുള്ള സ്റ്റാളുകള്‍ പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തില്‍ വനിതാ സ്വയംപ്രതിരോധ പരിപാടിയുടെ പരിശീലനവും ലഭ്യമാണ്.