കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്നില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അരുംകൊലയിലേക്ക് നയിച്ച കാരണം പുറത്ത്. വീട് വിറ്റതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇരുവരും താമസിച്ചിരുന്ന താളൂപ്പാടത്തെ 11 സെന്റ് ഭൂമിയും വീടും 8 ലക്ഷം രൂപയ്ക്ക് വിറ്റ്, രണ്ടര ലക്ഷം രൂപ മകന്‍ വിഷ്ണവിന്റെ പേരില്‍ നിക്ഷേപിച്ചിരുന്നു. ഈ തുക ശോഭന കഴിഞ്ഞ ദിവസം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതാണ് യുവാവിനെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്.
അമ്മ പണം ധൂര്‍ത്തടിക്കും എന്ന് പറഞ്ഞതായിരുന്നു തര്‍ക്കത്തില്‍ കലാശിച്ചത്. തുടര്‍ന്ന അമ്മയുടെ കഴുത്ത് ഞെരിച്ചതോടെ ബോധരഹിതയായി വീണു. ഇതിന് ശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടടിച്ച് വിഷ്ണു മരണം ഉറപ്പാക്കുകയായിരുന്നു. വിഷ്ണു ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.
ചാത്തൂട്ടിയുടെ ഭാര്യ ശോഭന (55)യെയാണ് മകന്‍ വിഷ്ണു (24) കൊലപ്പെടുത്തിയത്. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. കൊലയ്ക്ക് ശേഷം സ്റ്റേഷനിലെത്തി പ്രതി സ്വയം കീഴടങ്ങുകയായിരുന്നു. ഷര്‍ട്ടിലെ ചോരക്കറയുമായി പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന വിഷ്ണു ഏറെ നേരം മൗനം തുടര്‍ന്നു. ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഒടുവില്‍ കുറ്റസമ്മതം. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷമാണ് അരുണ്‍ സ്റ്റേഷനിലേക്ക് കയറി വന്നത് എന്നറിഞ്ഞതോടെ പൊലീസുകാരും ആദ്യമൊന്ന് പകച്ചു.
സംഭവം സത്യമാണോ എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കൊള്ളിക്കുന്നിലെ യുവാവിന്റെ വീട്ടിലേക്ക് പാഞ്ഞു. ഗ്യാസ് കുറ്റി കൊണ്ട് അമ്മയുടെ തലയ്ക്കടിച്ച് കൊന്ന് കൊടുക്രൂരത അപ്പോഴാണ് അയല്‍ക്കാര്‍ വരെ അറിയുന്നത്.