കേരളത്തില്‍ എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി. ഒന്നോ രണ്ടോ ആഴ്ച കൂടി നീട്ടി നൽകണമെന്നാണ് കോടതിയുടെ നിർദേശം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. അതേസമയം കരട് പട്ടികയില്‍ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിർദേശമുണ്ട്.
സമയം നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കമ്മീഷനോട് സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. 24 ലക്ഷം വോട്ടര്‍മാര്‍ കരട് പട്ടികയ്ക്ക് പുറത്തായെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരാണ് എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്. അതേസമയം അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.