സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. വിദഗ്ധസമിതിയംഗങ്ങളും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തിൽ വ്യാപന സാഹചര്യവും വിലയിരുത്തിയാകും കൂടുതൽ ഇളവുകളിലെ തീരുമാനം. കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും.
ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ വലിയ ഇളവുകൾക്കോ, ലോക്ക്ഡൗണിൽ സമഗ്രമായ പുനപരിശോധനയ്ക്കോ സാധ്യതയില്ല. പെരുന്നാൾ കണക്കിലെടുത്ത് നാളെ കടകൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ രണ്ട് ഡോസ് വാക്സിനേഷന്റെ സർട്ടിഫിക്കേറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും ഈ ഇളവ് ബാധകമായിരിക്കും.