തൃശൂര്‍ വരന്തരപ്പള്ളിയില്‍ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഷാരോൺ കസ്റ്റഡിയിൽ. ഇയാൾക്കെതിരെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി. ഇയാൾക്കെതിരെ നേരത്തെ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തിരുന്നു. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ അർച്ചന (20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്.
പിന്നാലെ ഭർത്താവ് ഷാരോണിനെതിരെ ആരോപണവുമായി അർച്ചനയുടെ കുടുംബം രംഗത്തെത്തി. അർച്ചന ഭർതൃവീട്ടിൽ കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിച്ചു. അര്‍ച്ചനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ ഹരിദാസ് ആരോപിച്ചു. സ്ത്രീധനം ചോദിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്.
ഏഴുമാസം മുൻപായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. അളഗപ്പനഗര്‍ പോളി ടെക്നിക്കില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ അര്‍ച്ചന കുറച്ച് കാലം ജോലി നോക്കിയിരുന്നു. അര്‍ച്ചനയുടെ അമ്മ വീടിന് സമീപം ഷാരോണും കുടുംബവും വാടകയ്ക്ക് താമസിക്കാനെത്തിയപ്പോഴുള്ള പരിചയമാണ് പ്രണയത്തിലെത്തിയതും വീടുവിട്ടിറങ്ങിപ്പോയതും. പിന്നീട് മകൾ നിരന്തരം മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിച്ചെന്ന് അർച്ചനയുടെ അച്ഛൻ ഹരിദാസ് പറയുന്നു.
ഷാരോണ്‍ സ്ഥലം വാങ്ങി വീടുവച്ചിട്ട് അധികമായിരുന്നില്ല. പെയിന്‍റിങിനും മറ്റും ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഷാരോണിന്‍റെ അമ്മ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്നും കൂട്ടുന്നതിനായി പോയ സമയത്തായിരുന്നു മരണം. വീടിനോട് ചേര്‍ന്ന വെള്ളമില്ലാത്ത കനാലില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ജഡം. പിന്നാലെയാണ് കൊലപാതകമാണെന്ന് ആരോപണവുമായി വീട്ടുകാർ രംഗത്തെത്തിയത്.