ആക്രമണം കോൺഗ്രസിന്‍റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആണെന്ന് പറയുന്നത്. അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും പൊലീസ് അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സിസി ടിവി ദൃശ്യങ്ങൾ വ്യക്തമല്ല. നിലവിലെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.രാഹുൽ ഗാന്ധി വരുന്ന സമയത്ത് കോൺഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്.
കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എകെജി സെന്റർ ആക്രമണം ഇ.പി ജയരാജിന്റെ തിരക്കഥയാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചത്. എകെജി സെന്ററുമായി പരിചയമില്ലത്തവർക്ക് ഇത്തരം ഒരു ആക്രമണം നടത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു എ.കെ.ജി സെന്ററിനുനേരെ ബോംബാക്രമണമുണ്ടായത്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് അക്രമി ബോംബെറിഞ്ഞത്. ആക്രമണത്തെ തുടർന്ന് പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് വയനാട് സന്ദർശനത്തിനെത്തുന്ന രാഹുൽ ഗാന്ധിക്ക് പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.