അന്‍വറിന് വഴങ്ങാന്‍ തയ്യാറല്ല; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മതിയെന്ന് കെപിസിസി; കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം; പ്രഖ്യാപനം ഉടന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പി വി അന്‍വറിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ വഴങ്ങില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഹൈക്കമാന്‍ഡിനു കെപിസിസി ഉടന്‍ കൈമാറിുമെന്ന സൂചനയുണ്ട്. ഇന്ന് രാത്രിയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കാനിരിക്കെ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗം നടക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അടക്കം കളമശ്ശേരിയിലെ ഹോട്ടലില്‍ യോഗം ചേരുന്നുവെന്നാണ് വിവരം. അന്‍വറിന്റെ സമ്മര്‍ദത്തിനു വഴങ്ങി ആര്യാടന്‍ ഷൗക്കത്തിനെ മാറ്റേണ്ടെന്നാണ് പൊതുവെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.

ഇടത് പക്ഷം വിട്ടു തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്ത പി വി അന്‍വറിന്റെ എതിര്‍പ്പുകളെ മറികടന്ന് ആര്യാടന്‍ ഷൗക്കത്ത് തന്നെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഏകദേശം ഉറപ്പായി. ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ പേര് പി വി അന്‍വര്‍ അടക്കം ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനു തന്നെയായിരുന്നു പാര്‍ട്ടിയ്ക്കുള്ളില്‍ മുന്‍ഗണന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റം വി എസ് ജോയിക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

കെ എസ് യുവിലൂടെ ഉയര്‍ന്നുവന്ന വി എസ് ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. ആര് സ്ഥാനാര്‍ഥിയായാലും പിന്തുണയ്ക്കുമെന്ന് ഉറപ്പ് നല്‍കിയ അന്‍വര്‍ മലക്കം മറിഞ്ഞതില്‍ യുഡിഎഫില്‍ കടുത്ത അതൃപ്തിയുണ്ട്. അന്‍വര്‍ തിങ്കളാഴ്ച വീണ്ടും ഇടഞ്ഞു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണം നടത്തിയതോടെയാണ് അന്‍വറിന് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയതും നേതാക്കള്‍ കളമശ്ശേരിയില്‍ നിര്‍ണായക യോഗം ചേര്‍ന്നതും.

നിലമ്പൂരില്‍ മത്സരിക്കുന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
അന്‍വറിന്റെ ലക്ഷ്യം ആത്യന്തികമായി യുഡിഎഫ് പ്രവേശനമാണ്. ഈ അവസരത്തില്‍ തന്നെ ഒരു സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ലക്ഷ്യത്തിലേക്കെത്താനാണ് അന്‍വറിന്റെ ശ്രമം. ഇടതുമുന്നണി അംഗമായിരുന്ന പി വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി