പുതിയ കോവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന. വൈകിട്ട് മൂന്നരക്കാണ് യോഗം. കടകളില്‍ ജനത്തിരക്ക് കുറയ്ക്കുന്നതിന് മാളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. എസി ഇല്ലാത്ത റസ്റ്റോറന്‍റുകളില്‍ ഇരുന്ന കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഉടന്‍ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന.
കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. നടപടികൾ കടുപ്പിക്കണോയെന്നതും ചർച്ചയാകും. എല്ലാ മേഖലയും തുറന്നതിനാല്‍ കൂടുതല്‍ ഇളവുകളുടെ പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്തെ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.
അതേസമയം സംസ്ഥാനത്തെ കൊവിഡ് രൂക്ഷത തീവ്രമായി തുടരുകയാണ്. ഇന്നലെ 19,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളിലെ ഇന്നലത്തെ രോഗ ബാധയേറ്റവരുടെ കണക്ക്.
1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. 187 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയിട്ടുണ്ട്.