ഇംഗ്ലീഷ് ദിനപത്രമായ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ നൽകിയ ലേഖനത്തിൽ പ്രതികരണവുമായി ശശി തരൂർ. നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണമെന്നും ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിന്റെ പോരായ്മകളും ലേഖനത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു.
ലേഖനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ലെന്നും തരൂർ പറഞ്ഞു. ലേഖനത്തിൽ എവിടെയും സിപിഎമ്മിന്റെ പേരില്ല. തിരുത്തണമെങ്കിൽ തെറ്റ് ലേഖനത്തിൽ കാണിച്ച് തരൂ. നല്ല കാര്യം ആര് ചെയ്താലും അത് അംഗീകരിക്കണം. കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് ആന്റണി സർക്കാരാണെന്നും ശശി തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിൻ്റെ ലേഖനത്തിൽ പറയുന്നത്.