‘അമ്മ’ സംഘടനയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് നടൻ ജഗദീഷ്. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കിയെന്ന് ഗദീഷ് പറഞ്ഞു. പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രമാണെന്നും പൊതു സമൂഹത്തിനിടയിൽ അമ്മയെ കുറിച്ച് മോശമായ ധാരണ ഉണ്ടായി എന്നും ഗദീഷ് കൂട്ടിച്ചേർത്തു.
ഒരു മുഖ്യധാരാ മാധ്യമത്തോടായിരുന്നു ഗദീഷിൻറെ പ്രതികരണം. പണ്ടത്തതുപോലെ നേതൃത്വം പറയുന്നത് അനുസരിച്ചു മിണ്ടാതിരിക്കുന്നവരല്ല അമ്മയിലെ അംഗങ്ങളെന്നും ചോദിക്കേണ്ടത് ചോദിക്കുമെന്നും, തിരുത്തേണ്ടത് തിരുത്തിക്കുമെന്നും ജഗദീഷ് പറഞ്ഞു. ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘടനക്ക് ആകെ നാണക്കേടുണ്ടാക്കിയെന്നും ജഗദീഷ് വിമർശിച്ചു.
താനും അമ്മയുടെ ട്രഷറർ ആയിരുന്നുവെന്നും ട്രഷററെ അവധിയിൽ വിടുന്നത് കേട്ടു കേൾവി ഇല്ലാത്ത നടപടിയാണെന്നും ജഗദീഷ് പറയുന്നു. കുറ്റാരോപിതർ സംഘടനയെ നയിക്കില്ല. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. രമേശ് പിഷാരടിയുടെ പേര് താൻ നിർദേശിച്ചപ്പോൾ നിറഞ്ഞ കൈയടിയായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.
ഇന്നലെയാണ് വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ താരസംഘടന ‘അമ്മ’യുടെ ഭരണസമിതിയിൽ നിന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ രാജിവെച്ചത്. ശ്വേതയെ കൂടാതെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു. രാവിലെ തുടങ്ങിയ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളും ഉണ്ടായി. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു.