റായ്ബറേലിയില്‍ പ്രിയങ്ക, അമേഠിയില്‍ രാഹുല്‍ ഗാന്ധി?; യുപി വീഴ്ത്താന്‍ കോട്ടകള്‍ കാക്കാന്‍ തന്ത്രമൊരുക്കി കോണ്‍ഗ്രസ്; നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റുകള്‍ കൈവിട്ടു കളയാതിരിക്കാന്‍ റിസ്‌ക് എടുക്കുമോ?

റായ്ബറേലിയില്‍ പ്രിയങ്ക, അമേഠിയില്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശിലെ നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റുകള്‍ കൈവിട്ടു കളയാതിരിക്കാന്‍ റിസ്‌ക് എടുക്കുമോ കോണ്‍ഗ്രസ്?. റായ്ബറേലിയെന്ന യുപിയിലെ കോണ്‍ഗ്രസിന്റെ ഒറ്റ തുരുത്തില്‍ നിന്ന് സോണിയ ഗാന്ധി മാറി നിന്നത് മകള്‍ പ്രിയങ്ക ഗാന്ധിക്ക് അവസരമൊരുക്കാനാണെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ സുരക്ഷിത സീറ്റായ റായ്ബറേലിയിലേക്ക് അമേഠി കഴിഞ്ഞ തവണ കൈവിട്ടു പോയ രാഹുല്‍ ഗാന്ധി വരാനുള്ള സാധ്യതയും അണികള്‍ തള്ളിക്കളഞ്ഞിരുന്നില്ല. എന്നാല്‍ അമേഠി തിരിച്ചു പിടിച്ചു രാഹുല്‍ കരുത്തുകാട്ടണമെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാരും ഉണ്ട്.

അതിനാല്‍ ഇക്കുറി നിലവിലെ തന്റെ ലോക്‌സഭാ മണ്ഡലമായ വയനാടിനൊപ്പം രാഹുല്‍ ഗാന്ധി അമേഠിയിലും ഒരു കൈ നോക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റായ്ബറേലിയില്‍ സോണിയയുടെ ഒഴിവിലേക്ക് പ്രിയങ്ക എത്തുമെന്നും തന്റെ കന്നിയങ്കം തന്റെ മുത്തശ്ശന്‍ ഫിറോസ് ഗാന്ധി എംപിയായി തുടക്കമിട്ട റായ്ബറേലിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്കാകുമെന്നും കോണ്‍ഗ്രസ് അകത്തളങ്ങളില്‍ സൂചനയുണ്ട്. ഇന്ദിരയുടെ തനിസ്വരൂപമെന്നെല്ലാം കോണ്‍ഗ്രസ് അണികള്‍ വിളിക്കുന്ന പ്രിയങ്കയ്ക്ക് മൂന്നങ്കം ഇന്ദിര ഗാന്ധി ജയിച്ചിറങ്ങിയ തട്ടകം തന്റെ ആദ്യ തിരഞ്ഞെടുപ്പ് മല്‍സരത്തിന് വേദിയാക്കാനാണ് താല്‍പര്യമത്രേ.

റായ്ബറേലിയില്‍ പ്രിയങ്കയ്ക്കായി പോസ്റ്ററുകള്‍ ഉയര്‍ന്നുതുടങ്ങി കഴിഞ്ഞു. റായ്ബറേലി പ്രിയങ്കയെ വിളിക്കുന്നു കോണ്‍ഗ്രസ് വികസനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനായി എന്ന് എഴുതിയ ഫ്‌ലക്‌സുകളും പോസ്റ്ററുകളുമാണ് റായ്ബറേലിയില്‍ ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി നേതൃത്വം സോണിയയുടെ ഒഴിവിലേക്ക് പ്രിയങ്കയെ കൊണ്ടുവരണമെന്ന ആവശ്യമാണ് അണികളുടെ ഭാഗത്ത് നിന്നുമുളളത്. കോണ്‍ഗ്രസിന്റെ അഭിമാന കോട്ട വിട്ടുകളിക്കരുതെന്ന താക്കീതും അണികളുടെ ഭാഗത്ത് നിന്നുണ്ട്. ഇതാണ് അമേഠിയിലേക്കുള്ള രാഹുലിന്റെ മടങ്ങി വരവ് അഭ്യൂഹങ്ങളും ഉയര്‍ത്തുന്നത്.

2019ല്‍ സ്മൃതി ഇറാനി പിടിച്ചെടുത്ത അമേഠി തിരിച്ചു പിടിച്ച് തങ്ങളുടെ കരുത്ത് തെളിയിക്കണമെന്നാണ് അമേഠിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. 2014ഉം 2019ലും ബിജെപി തരംഗത്തിലും അടിപതറാതെ നിന്ന റായ്ബറേലി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നിലവിലെ ഏക സീറ്റാണ്. അമേഠി പിടിച്ചതു പോലൊരു അട്ടിമറി ജയം റായ്ബറേലിയില്‍ ബിജെപി ആഗ്രഹിക്കുന്നുണ്ട്. സോണിയ ഗാന്ധി 2004 മുതല്‍ രണ്ട് പതിറ്റാണ്ട് തോല്‍ക്കാതെ തലയുറപ്പിച്ചു നിന്ന മണ്ഡലം കാല്‍ക്കീഴിലാക്കാന്‍ ആരെ ഇറക്കുമെന്ന് ബിജെപി തീരുമാനിച്ചിട്ടില്ല. ഈ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയും ബിജെപി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ 195 സ്ഥാനാര്‍ത്ഥികളുടെ സീറ്റ് പ്രഖ്യാപിച്ച ബിജെപി റായ്ബറേലി ഒഴിച്ചിട്ടിരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞു കളിക്കാനാണോയെന്ന സൂചനയുമുണ്ട്. 2019ല്‍ കനത്ത തോല്‍വിയാണ് ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിങ് നേരിട്ടത്. ഒരു ലക്ഷത്തില്‍ അറുപതിനായിരം വോട്ടിനായിരുന്നു സോണിയയോട് ബിജെപി സ്ഥാനാര്‍ത്ഥി തോറ്റത്.

റായ്ബറേലി കോണ്‍ഗ്രസിനെ മുമ്പ് ഞെട്ടിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസിന്റെ ഒരേ ഒരു ഇന്ദിര അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയുടെ രാജ് നരേയ്‌ന് മുന്നില്‍ പരാജയപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ സിറ്റിങ് പ്രധാനമന്ത്രി ഒരു ലോക്‌സഭാ സീറ്റില്‍ പരാജയപ്പെട്ടത് അന്ന് മാത്രാമാണ്. പിന്നീട് 80ല്‍ ഇന്ദിരാ ഗാന്ധി റായ്ബറേലി തിരിച്ചു പിടിച്ചുവെന്നതും ചരിത്രം. ആ തിരിച്ചു പിടിക്കല്‍ ചരിത്രം ആവര്‍ത്തിക്കാനാണ് അമേഠിയിലേക്ക് രാഹുല്‍ ഗാന്ധി റിട്ടേണ്‍ ടിക്കറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് അണികള്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ അമേഠിയില്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ അത് വലിയൊരു ആവേശ തിരയിളക്കം ഉണ്ടാക്കുമെന്നും അത് കോണ്‍ഗ്രസിനെ തുണയ്ക്കുമെന്നും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

രാഹുലിനെ കോണ്‍ഗ്രസ് മടയില്‍ പൂട്ടിയ സ്മൃതി ഇറാനി തന്നെയാണ് ഇക്കുറിയും അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ആദ്യ ബിജെപി പട്ടികയില്‍ തന്നെ നിലവിലെ കേന്ദ്രമന്ത്രി ഇടം പിടിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാകും സ്മൃതിയുടെ അമേഠി പോരാട്ടം, ആദ്യം തോറ്റു പിന്നാലെ പിടിച്ചെടുത്തു, ഇനി നിലനിര്‍ത്താനാകുമോ എന്നതാണ് സ്മൃതിയ്ക്ക് മുന്നിലുള്ള ചോദ്യം. പ്രിയങ്ക റായ്ബറേലിയില്‍ ഇറങ്ങുമോയെന്ന ചോദ്യത്തിന് ഉടന്‍ ഉത്തരമാകും. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും പ്രിയങ്ക ഗാന്ധിയുടെ പേര് ആദ്യം ഉയര്‍ന്നു കേള്‍ക്കുകയും സമയമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലാതെ വരികയും ചെയ്യുന്ന സ്ഥിരം ഹൈക്കമാന്‍ഡ് ശൈലി ഇക്കുറി ഉണ്ടാവില്ലെന്ന് കരുതാം.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി