നിങ്ങളുടെ ചോദ്യങ്ങൾക്ക് എന്റെ കയ്യിൽ ഉത്തരമില്ല; മോഹൻലാൽ എന്ന 'കംപ്ലീറ്റ് ആക്ടർ'

സ്വന്തം സിനിമകൾ വിജയിക്കുമ്പോൾ മാത്രം മലയാള സിനിമയുടെ ഏജൻസി ഏറ്റെടുക്കുകയും ഹേമ കമ്മീഷൻ പോലെ സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു റിപ്പോർട്ടിന്മേൽ വിശദീകരണം ചോദിക്കുമ്പോൾ മലയാള സിനിമ എന്നത് തന്റെയും തന്റെ സംഘടനയുടെയും മാത്രം ഉത്തരവാദിത്വമല്ല സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വമാണെന്ന തേൻ പുരട്ടിയ വാക്കുകൾ മെനയുകയും ചെയ്തതിലൂടെ താൻ തന്നെയാണ് ഏറ്റവും മികച്ച നടൻ എന്ന് അയാൾ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

എ. എം. എം. എയുടെ ഭരണസമിതി പിരിച്ചുവിട്ടതിലൂടെ ‘എനിക്കിതിനൊന്നും മറുപടി പറയാൻ വയ്യേ’ എന്ന് അയാൾ മുൻപ് തന്നെ സൂചന തന്നിട്ടുണ്ട്. ഇരയ്ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന തന്റെ തന്നെ മുൻ നിലപാടിന്റെ ഒരു എക്സ്റ്റന്റഡ് വെർഷൻ മാത്രമായിരുന്നു ഇന്നത്തെ മുഴുവൻ നടന്റെ പ്രഹസനം.

ഇന്ന് മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോൾ മോഹൻലാൽ പറഞ്ഞ കാര്യങ്ങളിൽ ചിലത് നോക്കാം. “വല്ലാത്ത ചോദ്യങ്ങൾ ചോദിച്ചിട്ട് എന്നെ ബുദ്ധിമുട്ടിക്കരുത്, നിങ്ങളുടെ ചോദ്യങ്ങൾക്ക് എന്റെ കയ്യിൽ ഉത്തരങ്ങളില്ല, എല്ലാത്തിനും അമ്മയെ കുറ്റപ്പെടുത്തരുത്, മലയാള സിനിമയെ നമ്മുക്ക് രക്ഷിക്കണം, ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല, അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോയി, ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്, ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല” ഇത്രയും വലിയൊരു റിപ്പോർട്ട് പുറത്തുവന്നിട്ടും ഇത്തരം ഒഴിഞ്ഞുമാറലുകൾ അല്ലാതെ ഒന്നിനും കൃത്യമായി ഉത്തരങ്ങൾ അയാൾക്കില്ല. ഇനിയും മൌനം വെടിയാത്ത മറ്റൊരു മെഗാനടനും ഇവിടെയുണ്ട്, സിനിമയാണ് തന്റെ ജീവിതമെന്ന് ഇടയ്ക്കിടെ പറയുമ്പോഴും, മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്രയും വലിയൊരു അനീതി പുറത്തറിഞ്ഞിട്ടും അയാൾക്കും പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളോ, ഉത്തരങ്ങളോ ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല.

ഒരു അനീതി നടക്കുമ്പോൾ നിങ്ങളുടെ നിലപാട് എന്തായിരുന്നുവെന്നും, നിങ്ങൾ ഏത് പക്ഷത്ത് നിൽക്കുമെന്നും ഇവിടെ രേഖപ്പെടുത്തുന്നുണ്ട്, അപ്പോഴൊക്കെയും നിങ്ങളും നിങ്ങളുടെ സംഘടനും ഒറ്റുകാരുടെ പക്ഷത്തും വേട്ടക്കാരനൊപ്പമായിരുന്നുവെന്നും ചരിത്രം സാക്ഷി പറയും.

അടിസ്ഥാനപരമായ തൊഴിലാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നുവെന്ന് ഒരു കമ്മീഷൻ റിപ്പോർട്ടിലൂടെ പുറത്തുപറയുമ്പോൾ, അതിന്റെ പരിഹാരം കാണേണ്ടിയിരുന്ന ഒരു സംഘടന ‘ഞങ്ങൾ ചാരിറ്റി ചെയ്യുന്നുണ്ട്, കൈനീട്ടം കൊടുക്കുന്നുണ്ട് അതുകൊണ്ട് ഞങ്ങളെ വിമർശിക്കരുത്’ എന്നൊക്കെ പറയുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നതാണോ എന്ന് ഇനിയെങ്കിലും ഒന്ന് നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്. കുറ്റവാളികളെ സംരക്ഷിച്ച് നിങ്ങൾക്ക് എത്രകാലം മുന്നോട്ട് പോവാനാവും? വേട്ടക്കാരെ മാറ്റി നിർത്താനോ അവരോടൊപ്പം സിനിമ ചെയ്യതിരിക്കാനോ നിങ്ങൾക്ക് കഴിയുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം, അല്ലാതെ അമ്മയ്ക്ക് നാഥാനില്ലാതെ ആവുമെന്ന വേവലാതി കൊണ്ട് ബഹുജനങ്ങൾ ഇവിടെ പട്ടിണി കിടക്കുന്നില്ല എന്ന് മനസിലാക്കണം.

സിദ്ദിഖ്, രഞ്ജിത്ത്, മുകേഷ്, ഇടവേള ബാബു, ജയസൂര്യ, സുധീഷ്, ബാബുരാജ്, റിയാസ് ഖാൻ, ശ്രീകുമാർ മേനോൻ, തുളസീദാസ്, വികെ പ്രകാശ്, സജിൻ ബാബു, ഒമർ ലുലു, വിജയ് ബാബു, ലിജു കൃഷ്ണ, മൻസൂർ റഷീദ് തുടങ്ങീ എത്രപേരാണ് ഇതുവരെ വെളിപ്പെട്ടത്? പ്രിവിലേജുകൾ കൊണ്ട് രക്ഷപ്പെട്ട് പോവുന്ന എത്രയോ വേട്ടക്കാരാണ് ഇനിയും പുറത്തുവരാനുള്ളത്? നിങ്ങളും നിങ്ങളുടെ സംഘടനയും ഇവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഒരുമിച്ച് സിനിമകൾ ചെയ്യുകയും ചെയ്യുന്നതോട് കൂടി നിങ്ങളും അതിലൊരാൾ മാത്രമായി ചുരുങ്ങിപോവുമെന്നത് തീർച്ച. അതിനപ്പുറത്തേക്ക് നിങ്ങളിലെ മുഴുവൻ നടനും, മെഗാ നടനും എന്ന കാപട്യം ജനങ്ങൾ എന്നേ തിരിച്ചറിഞ്ഞുകഴിഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ