മഹാഭൂരിപക്ഷത്തില്‍ കഴിഞ്ഞകുറി വിജയം 30 വര്‍ഷമായി കോണ്‍ഗ്രസിന് കിട്ടാക്കനിയായ സംസ്ഥാനം. ഗുജറാത്ത് പിടിച്ചടക്കിയ ആത്മവിശ്വാസത്തില്‍ കേന്ദ്രത്തിലേക്ക് ചേക്കേറിയ ഗുജറാത്ത് മന്ത്രിമാര്‍. നരേന്ദ്ര മോദിയും അമിത് ഷായുമടങ്ങുന്ന ഗുജറാത്ത് ലോബി ഇന്ത്യന്‍ ഭരണസിരാകേന്ദ്രത്തില്‍ ഇരുപ്പുറപ്പിച്ചിട്ട് 11 കൊല്ലം പിന്നിട്ടിരിക്കുന്നു. ഗുജറാത്തില്‍ ബിജെപി നേടിയ വലിയ വിജയമാണ് കേന്ദ്രത്തിലെ ഭരണത്തിന്റെ ആണിക്കല്ല്. തുടര്‍ച്ചയായ ബിജെപി സര്‍ക്കാരുകള്‍ 1995ന് ശേഷം കോണ്‍ഗ്രസ് നിലംതൊട്ടിട്ടില്ല ഗുജറാത്തില്‍. ബിജെപി പിളര്‍ന്നുള്ള ശങ്കര്‍ സിങ് വഖേലയുടെ രാഷ്ട്രീയ ജനതാപാര്‍ട്ടി 96 മുതല്‍ 97 വരെ ഒരു കൊല്ലം ഭരിച്ചത് വിട്ടാല്‍ 1995 മുതല്‍ ബിജെപി തന്നെയാണ് ഗുജറാത്തിലെ ഭരണകക്ഷി.
ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയാണ് ഗുജറാത്ത് ബിജെപി നേടിയത്. വോട്ട് കൊള്ളയടക്കം കാര്യങ്ങള്‍ പുറത്തുവരുമ്പോള്‍ 3 പതിറ്റാണ്ടുകള്‍ ബിജെപി കയ്യടക്കി വെച്ച ഗുജറാത്ത് ഏറ്റവും അധികം അട്ടിമറി സംശയ മുനയില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്. എന്തായാലും 2022 ഡിസംബറില്‍ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളില്‍ 156 സീറ്റുകളും നേടി അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപി ഇപ്പോള്‍ ഗുജറാത്തില്‍ കാണിക്കുന്ന അവധാനത ഈ സമയത്ത് പലരേയും ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 182 സീറ്റുകളില്‍ 156 സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപി ഗുജറാത്ത് കോണ്‍ഗ്രസ് പിടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തില്‍ വിരണ്ടിരിക്കുന്നു. വോട്ടുകൊള്ള ആരോപണങ്ങളില്‍ കര്‍ണാടകയും മഹാരാഷ്ട്രയും ബിഹാറും റഡാറില്‍ വരുകയും ഗുജറത്താലേക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കൂടുതല്‍ കടന്നുവരുകയും ചെയ്തപ്പോള്‍ ഭരണം പോകുമെന്ന് സംശയം തോന്നിയ സംസ്ഥാനങ്ങളില്‍ നേതൃനിരയെ മാറ്റി ചുവടുമാറ്റാന്‍ കാണിച്ച അതേ തന്ത്രം ബിജെപി ഗുജറാത്തിലും പയറ്റിയിരിക്കുകയാണ്. 2021ലും ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ഗുജറാത്തില്‍ ഇതേ തന്ത്രം പയറ്റിയിരുന്നു.
അന്ന് പാര്‍ട്ടിയുടെ വിജയത്തിന്റെ തോത് അനുസരിച്ച് പുതിയ മന്ത്രിസഭയ്ക്ക് വലുതായിരിക്കുമെന്ന് പലരും പ്രതീക്ഷിച്ച ഇടത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ 16 അംഗങ്ങളുള്ള ഒരു ചെറിയ മന്ത്രിസഭയാണ് രൂപീകരിച്ചത്. ഒരു ഡസനിലധികം വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുത്തു. പക്ഷേ രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഗുജറാത്ത് മന്ത്രിസഭ വികസിക്കുകയാണ്. വെള്ളിയാഴ്ച സിഎം പട്ടേല്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 25 അംഗ മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ കാണുമ്പോള്‍ താരതമ്യേന പ്രായം കുറഞ്ഞ യുവാക്കളടങ്ങിയ മന്ത്രിസഭയെന്ന് ഗുജറാത്ത് ക്യാബിനെറ്റിനെ വിളിക്കാം. ഹര്‍ഷ് സംഘവിയെ ഉപമുഖ്യമന്ത്രിയാക്കി കൂടുതല്‍ സ്ത്രീകളും ദളിതരും ആദിവാസികളും ഉള്‍പ്പെട്ട ഒരു പുനഃസംഘടനയാണ് ബിജെപി കൊണ്ടുവന്നത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മന്ത്രിസഭാ പുനഃസംഘടന നടത്തിയത് വെറുതേയല്ല. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും വലിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുമെന്ന് കണ്ടാണ് ബിജെപിയുടെ ഈ ചടുലനീക്കം.
രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പതിവായി സന്ദര്‍ശനം നടത്തി തന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനതല ശക്തിപ്പെടുത്തലിന് നേതൃത്വം നല്‍കുന്നു. അടുത്തിടെ നടന്ന രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ വിസവദറില്‍ നിന്ന് ആംആദ്മി വിജയിച്ചതും ബിജെപിയെ ഞെട്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ബിജെപിയുടെ നിലവിലെ ആശങ്ക. 2021 സെപ്റ്റംബറില്‍, ഭൂപേന്ദ്ര പട്ടേലിനും സംഘത്തിനും വഴിയൊരുക്കാന്‍ വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പിന് 15 മാസം മുമ്പ് ബിജെപി നേതൃത്വം അന്നത്തെ മുഖ്യമന്ത്രി വിജയ് രൂപാണിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ മന്ത്രിസഭയെയും രാജിവെപ്പിച്ചിരുന്നു. ബിജെപിയില്‍ വലിയ ഒരു വിഭാഗത്തെ അത് അസ്വസ്ഥരാക്കിയിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കല്‍ ഇറങ്ങിയവര്‍ക്ക് മുന്നില്‍ ഭരണവിരുദ്ധ വികാരം അതിഭീകരമായി നില്‍ക്കുന്നുണ്ട്. അത് ശക്തമായി പുറത്തുവരുമ്പോള്‍ ‘രാഷ്ട്രീയമായി സ്ഥിരതയുള്ള സംസ്ഥാനം’ എന്ന രീതിയില്‍ ബിജെപി വാഴ്ത്തിപ്പാടുന്ന ഗുജറാത്തിന്റെ പ്രതിച്ഛായ ആടിയുലയുകയാണ്.
19 പുതുമുഖങ്ങളെ മന്ത്രിസഭയിലെടുത്ത് മുഖ്യമന്ത്രിയടക്കം 6 മന്ത്രിമാരെ മാത്രമാണ് പഴയ മന്ത്രിസഭയില്‍ നിലനിര്‍ത്തിയത്. ഉപമുഖ്യമന്ത്രിയായി സംഘ് വിയെ കൊണ്ടുവന്നതും ആഭ്യന്തരം നല്‍കിയതും 2027ല്‍ ആര് ബിജെപിയ്ക്ക് മുന്നിലുണ്ടാകുമെന്നതിന്റെ സൂചനയാണ്. പഴയ കളികളല്ല പുതുമുഖങ്ങളാണ് ഗുജറാത്തില്‍ നിലവിലെ സ്ഥിതിയില്‍ നല്ലതെന്ന് ചിന്തിക്കുന്നത് മാറ്റങ്ങളില്ലാതെ നിവര്‍ത്തിയില്ലെന്ന് കണ്ടാണ്.