ശനിയാഴ്ച എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ആവേശ പോരാട്ടത്തോടെയാണ് ഐപിഎൽ 2025 പുനരാരംഭിക്കുന്നത്. എന്നാൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ്, ആർസിബിയുടെ ഓൾറൗണ്ടർ ടിം ഡേവിഡ്, ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റി.
കനത്ത മഴക്ക് പിന്നാലെ സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞപ്പോൾ താരങ്ങൾ എല്ലാവരും മഴ നനനയാതെ ഡ്രസിങ് റൂമിലേക്ക് ഓടിക്കയറുക ആയിരുന്നു. ടിം ഡേവിഡ് ആകട്ടെ മഴ ഒന്നും ഒരു വിഷയമല്ല എന്ന മട്ടിൽ ഷോർട്ട്സ് ധരിച്ച്, മഴയിൽ തളരാതെ, വെള്ളം നിറഞ്ഞ് കിടക്കുന്ന സ്ഥലത്തേക്ക് ഓടുകയും അതിൽ നീന്തുകയും ആയിരുന്നു.
ആർസിബി പരിശീലനത്തിനിടയിൽ ഉള്ള ഈ വീഡിയോക്ക് പിന്നാലെ ടീം പോസ്റ്റ് ചെയ്ത ഈ വിഡിയോ എന്തായാലും ചർച്ചയാകുന്നു. ടിം ഡേവിഡ് അല്ല നീന്തൽ രാജ ഡേവിഡ്, ഇങ്ങനെ വേണം ജീവിതം ആഘോഷിക്കാൻ തുടങ്ങി അനവധി അഭിനന്ദനാർഹമായ കമെന്റും വീഡിയോക്ക് കിട്ടുന്നു. ഈ സീസണിൽ ഡേവിഡ് മികച്ച ഫോമിലാണ്. 11 മത്സരങ്ങളിൽ നിന്ന് 186 റൺസ് നേടിയ അദ്ദേഹം ടൂർണമെന്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഫിനിഷർ ആയി മാറി.
11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുകൾ വീതമുള്ള ഗുജറാത്ത്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവ ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മുന്നിലാണ്. എന്നിരുന്നാലും, ആർസിബിയുടെ +0.482 നെ അപേക്ഷിച്ച് +0.793 എന്ന മികച്ച നെറ്റ് റൺ റേറ്റിന്റെ (NRR) ഫലമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഒരു 15 പോയിന്റും +0.376 എന്ന NRR ഉം ഉള്ള പഞ്ചാബ് കിംഗ്‌സ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.