ആവേശം അതിന്റെ ഏറ്റവും വലിയ അവസ്ഥയിൽ എത്തിയ പല മത്സരങ്ങളും നമുക്ക് ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണാൻ പറ്റിയിട്ടുണ്ട്. ഒരൊറ്റ പന്ത് മത്സരത്തിന്റെ വിധി തന്നെ മാറ്റിമറിച്ച കളികളും നമ്മൾ കണ്ട് കഴിഞ്ഞു. അങ്ങനെ ഉള്ള ലീഗ് ഇപ്പോൾ അതിന്റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ ഗുജറാത്ത്, ബാംഗ്ലൂർ, പഞ്ചാബ്, മുംബൈ ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഇതിൽ മുംബൈ ഒഴികെ ഉള്ള ടീമുകൾ തുടക്കം മുതൽ സ്ഥിരതയോടെ മുന്നേറിയവരാണ്. എന്നാൽ മുംബൈ തുടക്ക മത്സരത്തിലെ പതർച്ചക്ക് ശേഷം മനോഹരമായി തിരിച്ചെത്തുക ആയിരുന്നു. അവരുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നത് ഏപ്രിൽ 13 ലെ ഡൽഹിക്ക് എതിരായ മത്സരത്തിലൂടെയാണ്. സീസണിൽ അതുവരെ ഏറ്റവും നന്നായി കളിച്ചിരുന്ന ടീമായിരുന്നു ഡൽഹി അപ്പോൾ.
അന്ന് ആദ്യം ബാറ്റ് ചെയ്ത മുബൈ 205 – 5 എന്ന സ്‌കോറിൽ എത്തുന്നു. ഏറെ നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്കുള്ള വരവ് ആഘോഷമാക്കിയ കരുൺ നായർ ഡൽഹിയുടെ രക്ഷകൻ ആകുന്ന കാഴ്ചയാണ് പിന്നെ കാണാൻ പറ്റിയത്. മുംബൈയുടെ എല്ലാ പ്രധാന ബോളർമാരെയും അടിച്ചുപറത്തിയ താരം ദേഖിയെ ജയത്തിലേക്ക് നയിക്കും എന്ന് തോന്നിച്ചു. എന്നാൽ മിച്ചൽ സാന്റ്നർ എറിഞ്ഞ ഒരു തകർപ്പൻ പന്ത് അദ്ദേഹത്തിന്റെ കുറ്റിതെറിപ്പിച്ചു. 89 റൺ എടുത്ത കരുൺ മടങ്ങിയതോടെ ഡൽഹി വലിഞ്ഞു. കരൺ ശർമ്മ മൂന്ന് വിക്കറ്റ് കൂടി എടുത്തതോടെ മുംബൈ ടോപ് ഗിയറിൽ ആയി. എന്തായലും 12 റൺസിന് ആ മത്സരത്തിൽ മുംബൈ ജയം സ്വന്തമാക്കി. ഇത് മുംബൈക്ക് വിജയവഴിയിലേക്കും ഡൽഹിയെ തോൽവി വഴിയിലേക്കും എത്തിക്കുന്നതിൽ നിർണായക പോരാട്ടമായി.
എന്തായാലും ഇന്നലെ നടന്ന പോരിൽ അതെ ഡൽഹിയെ 59 റൺസിന് തോൽപ്പിച്ച് മുംബൈ പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമായി. അവിടെയും മിച്ചൽ സാന്റ്നർ മൂന്ന് വിക്കറ്റ് നേടി നിർണായക ശക്തി ആയി എന്ന് ശ്രദ്ധിക്കണം.