ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിനു തോറ്റിരുന്നു. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു.
പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ അസാന്നിധ്യം ഇന്ത്യയെ കുഴപ്പത്തിലാക്കി എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് പേസ് ബോളർ സ്റ്റീവ് ഹാര്‍മിസണ്‍.
സ്റ്റീവ് ഹാര്‍മിസണ്‍ പറയുന്നത് ഇങ്ങനെ:
” ഇവിടെയാണ് വിരാട് കോലിയെ പോലുള്ള ഒരാള്‍ അവിശ്വസനീയമായി മാറുന്നത്. രണ്ടാമിന്നിങ്‌സിലെ റണ്‍ചേസില്‍ വിരാട് കളിച്ചാല്‍ വളരെ അനായാസം കളിയും ജയിപ്പിക്കുമായിരുന്നു. ലോര്‍ഡ്‌സില്‍ ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്നയാള്‍ അദ്ദേഹം തന്നെയാണ്” സ്റ്റീവ് ഹാര്‍മിസണ് പറഞ്ഞു.