ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് പൊതുവേ ശാന്തനാണ്. വളരെ അപൂർവമായി മാത്രമേ അദ്ദേഹം ദേഷ്യത്തോടെ പ്രതികരിക്കാറുള്ളൂ. എന്നിരുന്നാലും, ഓവലിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം താരത്തിന് തന്റെ സംയമനം നഷ്ടപ്പെട്ടു. വലംകൈയ്യൻ ബാറ്റർ ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണയുമായി കൊമ്പുകോർത്തു.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിലെ 22-ാം ഓവറിലെ അഞ്ചാം പന്തിന് ശേഷമാണ് സംഭവം ആരംഭിച്ചത്. പ്രസീദ് ബാറ്ററോട് എന്തോ പറഞ്ഞു. റൂട്ടിന് ഇത് ഇഷ്ടപ്പെട്ടില്ല. അവസാന പന്തിൽ, റൂട്ട് ഒരു ബൗണ്ടറി നേടി പേസറുടെ നേരെ പാഞ്ഞടുത്തു, ഇത് ചൂടേറിയ വാഗ്വാദത്തിലേക്ക് നയിച്ചു.
പ്രശ്നം പരിഹരിക്കാൻ അമ്പയർമാരും മറ്റ് കളിക്കാരും ഇടപെട്ടു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം കെ.എൽ. രാഹുലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഫീൽഡ് അമ്പയർ കുമാർ ധർമ്മസേനയുമായി സജീവമായ സംഭാഷണം നടത്തി. എന്തു സംഭവിച്ചാലും ഇന്ത്യൻ താരങ്ങൾ മിണ്ടാതെ വീട്ടിൽ പോകണമെന്നാണോ താങ്കൾ പറയുന്നത് എന്ന് രാഹുൽ ധർമസേനയോട് ചോദിച്ചു.
സംഭാഷണം ഇങ്ങനെ
രാഹുൽ: ഞങ്ങൾ പിന്നെ എന്തു ചെയ്യണം? മിണ്ടാതെ നിൽക്കണോ?
ധർമസേന: നിങ്ങൾക്കാണെങ്കിൽ ഇതുപോലെ ഔട്ടായി മടങ്ങുമ്പോൾ ഏതെങ്കിലും ബോളർ അടുത്തേക്കു വന്നാൽ ഇഷ്ടപ്പെടുമോ? ഇല്ല. ഒരിക്കലും ഇഷ്ടപ്പെടില്ല. ശരിയല്ല രാഹുൽ. ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.
രാഹുൽ: എങ്കിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ? ഇവിടെ വന്ന് ബാറ്റും ബോളും ചെയ്തിട്ട് വീട്ടിൽ പോകണോ?
ധർമസേന: അതൊക്കെ മത്സരം കഴിഞ്ഞിട്ട് വേണമെങ്കിൽ വിശദമായി സംസാരിക്കാം. ഇപ്പോൾ എന്തായാലും ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.
നേരത്തെ, ആകാശ് ദീപ് ബെൻ ഡക്കറ്റിന് യാത്രയയപ്പ് നൽകുകയും ബാറ്ററുടെ തോളിൽ കൈ വയ്ക്കുകയും ചെയ്തിരുന്നു. 29 റൺസ് നേടിയ ശേഷം റൂട്ട് പുറത്തായി, മുഹമ്മദ് സിറാജ് സ്റ്റാർ ബാറ്ററെ പുറത്താക്കി. കരുൺ നായർ അർദ്ധസെഞ്ച്വറി നേടിയതോടെ ഇന്ത്യ 224 റൺസ് നേടി. പരമ്പരയിലെ തന്റെ ആദ്യ മത്സരത്തിൽ ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ടിന് ബെൻ ഡക്കറ്റ് (43), സാക്ക് ക്രാളി (64) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകി. ഹാരി ബ്രൂക്ക് അർദ്ധസെഞ്ച്വറി നേടി, പക്ഷേ മുഹമ്മദ് സിറാജും പ്രസിദ്ധും നാല് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ആതിഥേയരെ 247 റൺസിന് പുറത്താക്കാൻ സന്ദർശകർക്ക് കഴിഞ്ഞു.