സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്‌വാദ് കെ എൽ രാഹുൽ എന്നിവർ കാഴ്ച വെച്ചത്. എന്നാൽ ഇന്ത്യൻ ബോളിങ് യൂണിറ്റ് മോശമായ പ്രകടനമാണ് നടത്തിയത്.
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും ചീഫ് സിലക്ടർ അജിത് അഗർക്കാറിനെതിരെയും വൻ വിമർശനമാണ് ഉയർന്നു വരുന്നത്. വിരാട് കോഹ്ലി രോഹിത് ശർമ്മ എന്നിവർ ഫിറ്റ്നസ് തെളിയിക്കാൻ വിജയ് ഹസാരെ ടൂർണമെന്റ് കളിക്കണമെന്ന നിബന്ധനയാണ് അവർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.
‘ഇക്കാര്യത്തില്‍ എനിക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞേക്കില്ല, കാരണം ഞാനും ഒരു കളിക്കാരനാണ്, ഇതെല്ലാം എനിക്കും സംഭവിച്ചിട്ടുണ്ട്. എന്റെ സഹതാരങ്ങളില്‍ പലര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ട്, പക്ഷേ ഇത് വളരെ നിര്‍ഭാഗ്യകരമാണ്. വിരാട് കോഹ്ലിയെപ്പോലെ ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കളിക്കാരനെ കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എന്നാല്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാത്ത ആളുകള്‍ അവരുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കുന്നത് അല്‍പ്പം നിര്‍ഭാഗ്യകരമാണ്’ ഹർഭജൻ സിങ് പറഞ്ഞു.