ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകൻ എംഎസ് ധോണിയുടെ പിൻഗാമിയായി അജിങ്ക്യ രഹാനെ കടന്നുവരണമെന്ന് പാകിസ്ഥാൻ ബൗളിംഗ് ഇതിഹാസം വസീം അക്രം പറയുന്നു . രഹാനെ കൂടുതൽ സ്ഥിരതയുള്ള കളിക്കാരനായി വളരുമെന്നും അക്രം പ്രവചിക്കുന്നു.
ഒരു ഇടവേളക്ക് ശേഷം മികച്ചൊരു ഐ.പിഎൽ സീസണാണ് രഹാനെക്ക് കിട്ടിയിരിക്കുന്നത്, ടീം വെറും 50 ലക്ഷത്തിന് ലേലത്തിൽ എടുത്ത രഹാനെയുടെ മികവിലാണ് പല മത്സരങ്ങളിലും ചെന്നൈ ജയിച്ചുകയറിയത്. ഐപിഎൽ 2023ന് ശേഷം ധോണി വിരമിക്കാൻ തീരുമാനിച്ചാൽ രഹാനെയെക്കാൾ മികച്ച നായകനെ സിഎസ്‌കെ കണ്ടെത്തില്ലെന്ന് സ്‌പോർട്‌സ്‌കീഡയോട് സംസാരിച്ചഅക്രം പറഞ്ഞു.
“2022 ഐപിഎൽ-ൽ രവീന്ദ്ര ജഡേജയെ സിഎസ്‌കെ ക്യാപ്റ്റനായി പരീക്ഷിക്കുകയും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. അവർക്ക് ക്യാപ്റ്റനെ മാറ്റേണ്ടി വന്നു. രഹാനെയെക്കാൾ മികച്ച ഓപ്ഷൻ അവർക്ക് ലഭിക്കില്ലെന്ന് ഞാൻ കരുതുന്നു, കാരണം അദ്ദേഹത്തിന് സ്ഥിരതയോടെ തിളങ്ങാൻ പറ്റും”
“വിദേശ താരങ്ങളെ സംബന്ധിച്ചിടത്തോളം, അവർ കളിക്കാരുടെ പേരുകൾ പോലും ഓർക്കുന്നില്ല, അപ്പോൾ അവർക്ക് എങ്ങനെ നയിക്കാനാകും. അതിനാൽ, തനിക്ക് മതിയെന്ന് ധോണി പറഞ്ഞാൽ ചെന്നൈയെ നയിക്കാനുള്ള മികച്ച തിരഞ്ഞെടുപ്പാണ് രഹാനെയെന്ന് ഞാൻ കരുതുന്നു. സിഎസ്‌കെയ്ക്ക് അവരുടേതായ പ്ലാനുകൾ ഉണ്ടായിരിക്കാം, അവർ വളരെയധികം ചിന്തിച്ച് ആസൂത്രണം ചെയ്യുന്ന ഒരു ഫ്രാഞ്ചൈസിയാണ്, ടീമിന്റെ സംസ്‌കാരം അകത്തും പുറത്തും അറിയാവുന്ന സ്റ്റീഫൻ ഫ്ലെമിംഗ് ഉള്ളപ്പോൾ മികച്ച തീരുമാനം അവർ എടുക്കുമെന്ന് തോന്നുന്നു.” അക്രം പറഞ്ഞ് നിർത്തി
ഏതാനും തവണ ഇന്ത്യയെ നയിച്ചിട്ടുള്ള രഹാനെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെയും നയിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ 25 കളികളിൽ നയിച്ച 16 വിജയങ്ങൾ നേടിയിട്ടുണ്ട്.