ന്യുസിലാൻഡിനെതിരെ നടന്ന മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് 20 ഓവറിൽ 153 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ ഓപണർ അഭിഷേക് ശർമ്മയുടെയും ഇഷാൻ കിഷന്റെയും, സൂര്യകുമാർ യാദവിന്റെയും തകർപ്പൻ പ്രകടനത്തിൽ ഇന്ത്യ 10 ഓവറിൽ വിജയ സ്കോർ മറികടന്നു.
ന്യുസിലാൻഡ് ബാറ്റർമാർക്ക് മോശമായ സമയമാണ് ഇന്ത്യൻ ബോളർമാർ കൊടുത്തത്. ജസ്പ്രീത് ബുംറ 3 വിക്കറ്റുകളും, രവി ബിഷനോയ്, ഹാർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും വീതവും, ഹർഷിത് റാണ ഒരു വിക്കറ്റും നേടി. ബാറ്റിംഗിൽ അഭിഷേക് ശർമ്മ 20 പന്തിൽ 7 ഫോറും 5 സിക്‌സും അടക്കം 68* റൺസാണ് താരം നേടിയത്. കൂടാതെ സൂര്യകുമാർ യാദവ് 26 പന്തിൽ 3 സിക്‌സും 6 ഫോറും അടക്കം 57 റൺസും, 13 പന്തിൽ 2 സിക്‌സും 3 ഫോറും അടക്കം 28 റൺസും നേടി ഇഷാൻ കിഷനും മികച്ച പ്രകടനം കാഴ്ച വെച്ചു.
മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ അഭിഷേക് ശർമ്മ തന്നെയായിരുന്നു പ്രധാന ഹൈലൈറ്റ്. അഭിഷേക് കളിച്ച 20 പന്തുകളിൽ ഒരു ഡോട്ട് ബോൾ പോലുമുണ്ടായിരുന്നില്ല. കൂടാതെ ടി 20 യിൽ ഏറ്റവും കുറഞ്ഞ പന്തുകൾക്കുള്ളിൽ അർദ്ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ഏറ്റവും കുറഞ്ഞ പന്തുകൾക്കുള്ളിൽ അർദ്ധ സെഞ്ചുറി നേടിയ ആദ്യ താരം യുവരാജ് സിംഗാണ്. 12 പന്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്.