നരേന്ദ്രമോദി അധികാരത്തിൽ വന്നശേഷം ആറുവർഷത്തിനിടെ ജമ്മു-കശ്മീരില് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇരട്ടിയായി. മൻമോഹൻ സിംഗ് സർക്കാരിൻെറ ഭരണകാലവുമായി താരതമ്യപ്പെടുത്തുമ്പാേഴാണ് ഈ വർദ്ധന. സൂറത്തിലെ മലയാളി സാമൂഹിക പ്രവർത്തകൻ സഞ്ജയ് ഈഴവക്ക് സർക്കാരിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. 10 വർഷത്തിനിടെ തീവ്രവാദി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങളാണ് സഞ്ജയ് തേടിയത്.
മൻമോഹൻ സിംഗ് സർക്കാരിൻെറ 10 വർഷത്തെ ഭരണത്തിൽ ഓരോ വർഷവും ഏകദേശം 37 സൈനികരാണ് ജമ്മു-കശ്മീരിൽ കൊല്ലപ്പെട്ടത്. അതേസമയം, മോദി അധികാരത്തിൽ വന്ന 2014 മുതൽ 2020 ജൂൺ വരെ വർഷം തോറും 74 ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. 2019 ഫെബ്രുവരി 14ന് പുൽവാമ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. ഗൽവാൻ താഴ്വരയിൽ 20 സൈനികർക്ക് ജീവൻ നഷ്ടമായി.
സർക്കാറിൻെറ തെറ്റായ നയങ്ങൾ തുറന്നുകാട്ടപ്പെടുന്നതാണ് തൻെറ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയെന്ന് സഞ്ജയ് ഈഴവ പറഞ്ഞു. സർക്കാറാണ് സൈനികരുടെ മരണത്തിനുള്ള ഉത്തരവാദികൾ. എന്നാൽ തനിക്ക് ലഭിച്ച കണക്കുകൾ തെറ്റാണെന്നും മോദി സർക്കാർ യഥാർഥ കണക്കുകൾ പുറത്തു വിടുന്നില്ലെന്നും സഞ്ജയ് പറഞ്ഞു. സൈനികരുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.