രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്ക്കുക. ഈ വിമാനത്താവളങ്ങളിലെ ശനിയാഴ്ച പുലർച്ചെ വരെയുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ മാത്രം 430 വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡിഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്‌ല, കെഷോദ്, ബുജ്, ഗ്വാളിയാർ, ഗാസിയാബാദ് ഹിൻഡൻ വിമാനത്താളങ്ങളുടെ പ്രവർത്തനമാണ് ശനിയാഴ്ച പുലർച്ചെ വരെ നിർത്തിവച്ചിരിക്കുന്നത്.
കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വടക്ക് – പടിഞ്ഞാറൻ വ്യോമപാത പൂർണമായും ഒഴിവാക്കിയാണ് നിലവിൽ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത്. ഇതിനു പിന്നാലെയാണ് വിമാനത്താവളങ്ങൾ കൂടി അടച്ചിടാനുള്ള തീരുമാനം വന്നിരിക്കുന്നത്. ഭൂരിഭാഗം വിദേശ വിമാനക്കമ്പനികളും പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്.
അതേസമയം പാകിസ്ഥാൻ വ്യോമാതിർത്തി പൂർണമായി അടച്ചു. ഇസ്ലാമബാദും പാക് സൈനിക തലസ്ഥാനമായ റാവൽപിണ്ടിയും വ്യോമാതിർത്തി പൂർണമായും അടയ്ക്കുന്നതായി അറിയിച്ചു. എല്ലാ രാജ്യങ്ങളുടെ വിമാനങ്ങൾക്കും പാകിസ്ഥാന്റെ സിവിലിയൻ വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് പറക്കൽ അനുമതിയുള്ളത്. നേരത്തെ ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങൾക്ക് മാത്രമേ പാക് വ്യോമാതിർത്തി കടക്കുന്നതിന് വിലക്കുണ്ടായിരുന്നുള്ളൂ.
പാകിസ്ഥാൻ വ്യോമയാന അതോറിറ്റിയുടേതാണ് ഉത്തരവ്. അടുത്ത 48 മണിക്കൂർ നേരത്തേക്ക് പാകിസ്ഥാൻ നോ ഫ്‌ളൈയിങ് സോണായിരിക്കുമെന്നാണ് പാക് വ്യോമയാന അതോറിറ്റിയുടെ ഉത്തരവ്. തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഈ നടപടിയെ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.