യു. പിയിലെ സ്വന്തഭദ്രയിൽ കഴിഞ്ഞദിവസം നടന്ന വെടിവെപ്പില്‍ 11 വയസുള്ള കുട്ടിയ്ക്കുവരെ പരുക്കേറ്റിട്ടുണ്ടെന്ന് യു.പിയുടെ ചുമതലയുളള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആക്രമണത്തിന് ഇരയായവരെ ബി.എച്ച്.യു ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ആശുപത്രിയിൽ നിന്നാണ് ഞാന്‍ വരുന്നത്. വെടിവയ്പ്പിൽ പരുക്കേറ്റ 11 വയസുകാരനെ വരെ ഞാന്‍ അവിടെ കണ്ടു. പത്താളുകളാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ എനിക്ക് ഇരകളുടെ കുടുംബത്തെ കാണണം. യാതൊരു കാരണവുമില്ലാതെ എന്നെ തടയുകയാണ്. ഏതു നിയമപ്രകാരമാണ് എന്നെ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കണം.’ – അവര്‍ പറഞ്ഞു.
സോന്‍ഭാദ്രയിലേക്ക് പോകവേ പൊലീസ് തന്നെ അറസ്റ്റു ചെയ്തതായി പ്രിയങ്കാ ഗാന്ധി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രിയങ്ക അടക്കമുള്ളവര്‍ റോഡിൽ കുത്തിയിരുന്നു.
‘ എന്തുകൊണ്ട് തന്നെ തടഞ്ഞുവെന്ന് ഭരണകൂടം വ്യക്തമാക്കുന്നതുവരെ ഇവിടെ തുടരും. ഇരകളുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ ആര്‍ക്കും തടയാനാവില്ല.’ പ്രിയങ്ക പറഞ്ഞു.
നാല് സ്ത്രീകളടക്കം പത്ത് ദളിതരാണ് സോന്‍ഭദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.