ഇന്ത്യൻ മണ്ണിൽ കടന്നുകയറി പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് അതിശക്തമായ തിരിച്ചടി നൽകിയ സൈനിക നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് തിരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകാരികമായ കാരണം കൊണ്ടാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ടത്. ഭീകരവാദികൾ നമ്മുടെ സ്ത്രീകളെ വിധവകളാക്കി. അതിനുള്ള പ്രതികാരമാണിതെന്ന് നിർദേശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ പേര് മുന്നിലേക്ക് വെച്ചത്.
വിവാഹിതരായ ഹിന്ദു സ്ത്രീകൾ നെറ്റിയിൽ അണിയുന്നതാണ് സിന്ദൂരം. ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളുൾപ്പെടെ 26 നിരപരാധികളെയാണ് തീവ്രവാദികൾ വെടിവച്ചുകൊന്നത്. പുരുഷൻമാരെയാണ് ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. ഇതിലൂടെ നിരവധി സ്ത്രീകൾക്കാണ് അവരുടെ ഭർത്താക്കൻമാരെ നഷ്ടമായത്. ഭർത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളർന്നിരുന്ന ഹിമാൻഷിയുടെ ചിത്രവും രാജ്യം മറക്കില്ല.
വിവാഹം കഴിഞ്ഞ് ആറാം നാളാണ് നേവിയിൽ ലഫ്റ്റ്നൻറ് കേണലായിരുന്ന വിനയ് നർവാൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. വിനയ് നർവാളിൻറെ മൃതദേഹത്തിനരികെയിരുന്ന ഹിമാൻഷിയുടെ ചിത്രം ആക്രമണത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. ഇതിനോടെല്ലാമുള്ള പ്രതികാര മറുപടി എന്ന നിലയ്ക്കാണ് ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ടിരിക്കുന്നതെന്ന്. യോദ്ധാക്കൾ അഭിമാനത്തോടെ നെറ്റിയിൽ സിന്ദൂര തിലകം ചാർത്താറുമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെ ‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’ എന്നാണ് സൈന്യം എക്‌സിൽ കുറിച്ചത്. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.