'ബംഗാളില്‍ നിങ്ങള്‍ എന്നെയോ എന്റെ ആളുകളേയോ ലക്ഷ്യവെച്ചാണ് നീങ്ങുന്നതെങ്കില്‍, രാജ്യം ഇളക്കി മറിക്കും'; ബിജെപിയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും എസ്‌ഐആറില്‍ മുന്നറിയിപ്പ് നല്‍കി മമത ബാനര്‍ജി

തിരഞ്ഞെടുപ്പ് അട്ടിമറിച്ച് സംസ്ഥാനങ്ങളിലടക്കം ഭരണം പിടിക്കുന്ന ബിജെപിയേയും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനേയും വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിബന്ധനകള്‍ വെയ്ക്കുകയാണെന്നും എസ്ഐആര്‍ നടപടിക്രമത്തിലൂടെ പട്ടികയില്‍ നിന്ന് യഥാര്‍ത്ഥ വോട്ടര്‍മാരെ നീക്കം ചെയ്യുന്ന പ്രവര്‍ത്തി തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ ബിജെപി ജയത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ മമത ബാനര്‍ജി അവരുടെ പ്രചാരണത്തിലെ ചട്ടലംഘനവും തുറന്നുകാട്ടി. നിതീഷ് കുമാര്‍ ബിജെപിയുടെ സഖ്യകക്ഷിയായതിനാല്‍ ബിഹാറിലെ എസ്‌ഐആര്‍ പ്രശ്‌നം മുഖവിലയ്‌ക്കെടുത്തില്ലെന്നും മമത പറഞ്ഞു.

അയല്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ ‘കളി’ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നും ബംഗാളില്‍ ഇത് സംഭവിക്കില്ലെന്നും മമത പറഞ്ഞു. ബംഗാളില്‍ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാല്‍ രാജ്യവ്യാപകമായി തെരുവിലിറങ്ങി ‘മുഴുവന്‍ രാജ്യത്തെയും ഇളക്കിമറിക്കുമെന്നും മമത ബാനര്‍ജി ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി. വരാനിരിക്കുന്ന എസ്ഐആര്‍ നടപടിയില്‍ യഥാര്‍ത്ഥ വോട്ടര്‍മാരെ നീക്കം ചെയ്യുകയാണെങ്കില്‍ രംഗത്തിറങ്ങുമെന്നും മമത പറഞ്ഞു.

ബംഗാളില്‍ നിങ്ങള്‍ എന്നെ ലക്ഷ്യം വച്ചാല്‍, എന്റെ ജനങ്ങള്‍ക്കെതിരായ ഏതൊരു ആക്രമണത്തെയും വ്യക്തിപരമായ ആക്രമണമായി ഞാന്‍ കണക്കാക്കിയാല്‍, ഞാന്‍ മുഴുവന്‍ രാജ്യത്തെയും പിടിച്ചുകുലുക്കും. തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കും. ഒരു എസ്‌ഐആര്‍ നടത്താന്‍ 3 വര്‍ഷമെടുക്കും. ഇത് അവസാനമായി ചെയ്തത് 2002 ലാണ്. ഞങ്ങള്‍ ഒരിക്കലും എസ്‌ഐആറിനെ എതിര്‍ത്തിരുന്നില്ല. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ പട്ടിക ബിജെപി അവരുടെ പാര്‍ട്ടി ഓഫീസില്‍ നിന്ന് തയാറാക്കുന്നു. അതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ ജോലി നിഷ്പക്ഷമായി ചെയ്യണം. അല്ലാതെ ബിജെപിയുടെ കമ്മീഷനാകരുത്.

ബിജെപിക്ക് എന്നെ പൊരുതി തോല്‍പ്പിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഏജന്‍സികളോ വിഭവങ്ങളോ ഉപയോഗിച്ചാലും ബിജെപിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. തന്റെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചത് ഗൂഢാലോചനയാണെന്നും അവര്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) ബിജെപിയുടെ നിലപാടിനെയം മമത വിമര്‍ശിച്ചു. ഞങ്ങളുടെ മാതൃഭാഷ ബംഗാളിയാണ്, ഞാനും അതേ ഭാഷയാണ് സംസാരിക്കുന്നത്, ബിര്‍ഭൂമില്‍ ജനിച്ചു. അവര്‍ക്ക് വേണമെങ്കില്‍ എന്നെയും ബംഗ്ലാദേശിയായി മുദ്രകുത്താം. അംബേദ്കര്‍ ഭരണഘടന സൃഷ്ടിച്ചത് വളരെയധികം ആലോചിച്ച ശേഷമാണ് എന്ന് മറക്കരുത്. നമ്മുടെ ഭരണഘടന എല്ലാ മതങ്ങള്‍ക്കിടയിലും ഐക്യം ആവശ്യപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ ജോലി നിഷ്പക്ഷമായി ചെയ്യണം. അല്ലാതെ ബിജെപിയുടെ കമ്മീഷനാകരുതെന്നും മമത പറഞ്ഞു. ബോംഗാവില്‍ നടന്ന എസ്ഐആര്‍ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഒരു പേര് പോലും ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. ബംഗാളില്‍ നിലവില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ 4-നകം ഓരോ വോട്ടറും പൂരിപ്പിച്ച ഫോം അതത് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കരട് പട്ടിക ഡിസംബര്‍ 9-ന് പ്രസിദ്ധീകരിക്കും.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി