ജെ.എൻ.യു സംഘർഷത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ കോടതി ഉത്തരവില്ലാതെ ചാറ്റ് വിവരങ്ങൾ കൈമാറാനാകില്ലെന്ന് ഡൽഹി പൊലീസിനോട് ഗൂഗിൾ. സംഘർഷവുമായി ബന്ധപ്പെട്ട് 33 പേരുടെ ചാറ്റ് വിവരങ്ങളാണ് ഡൽഹി പൊലീസ് തേടിയത്.
എന്നാൽ ഇതിൽ പറഞ്ഞ വ്യക്തികളെ കുറിച്ച് ഗൂഗിളിന്റെ പക്കലുള്ള വിവരങ്ങൾ നൽകാൻ വേണ്ടി കോടതി ഉത്തരവ് വേണമെന്നാണ് ഗൂഗിൾ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. മ്യൂച്ചൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി (എം.എൽ.എ.ടി) അനുസരിച്ചുള്ള ഉത്തരവാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.
യുണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ചാറ്റ് വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്. വാട്സാപ്പിനും ഗൂഗ്ളിനും ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കത്തയച്ചിരുന്നു. ഇതിൽ ഗൂഗ്ളിൻെറ മറുപടിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
2020 ജനുവരി അഞ്ചിനാണ് ജെ.എൻ.യുവിൽ സംഘർഷമുണ്ടായത്. മാസ്ക് ധരിച്ചെത്തിയ നൂറോളം പേർ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ അക്രമം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിൽ അധ്യാപകർ ഉൾപ്പടെ 36 പേർക്ക് പരിക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.