ഇന്ത്യ പാക് സംഘർഷം അയഞ്ഞതോടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ തുടരുമെന്ന് അറിയിപ്പ്. ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായി തുടരും. എന്നാൽ, അതിർത്തി പ്രശ്‌നങ്ങൾ കാരണം വ്യോമയാന മന്ത്രാലയത്തിന്റെ ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നിലവിലുണ്ട്. അതിനാൽ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടായേക്കാമെന്നും ചെക്ക്-ഇന്നിനായി പതിവിൽക്കൂടുതൽ സമയം വേണ്ടിവന്നേക്കുമെന്നും ഡൽഹി ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) അറിയിച്ചു.
വിമാന കമ്പനികൾ വഴിയോ ഡൽഹി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തുക. ചെക്കിംഗിന് കൂടുതൽ സമയം വേണ്ടിവന്നേക്കാം. യാത്രക്കാർ വിമാന കമ്പനികളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരുക. ഹാൻഡ് ബാഗേജ്, ചെക്ക്-ഇൻ ലഗേജ് നിയമങ്ങൾ പാലിക്കുക, സുരക്ഷാ പരിശോധന വൈകുന്ന സാഹചര്യം ഒഴിവാക്കാൻ വിമാനത്താവളത്തിൽ നേരത്തെയെത്തുക.
സുഗമമായ പരിശോധനകൾക്കും യാത്രയ്ക്കുമായി എയർലൈൻ, സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുക. ആധികാരികമായ വിവരങ്ങൾക്ക് ഔദ്യോഗിക വൃത്തങ്ങളെ ബന്ധപ്പെടുക, സ്ഥിരീകരിക്കാത്ത വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക- എന്നിവയാണ് ഡൽഹി വിമാനത്താവളം യാത്രക്കാർക്കായി പുറത്തിറക്കിയ മാർഗനിർദേശങ്ങളിലുള്ളത്.
രാജ്യത്തെ 32 വിമാനത്താവളങ്ങളിലെ സർവീസ് മെയ് 14 വരെ പൂർണമായും നിർത്തിവെക്കാൻ നേരത്തെ വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിരുന്നു. അംബാല, അമൃത്‌സർ, അവന്തിപൂർ, ഭൂജ്, ബിക്കാനർ, ചണ്ഡിഗഢ്, ജയ്‌സാൽമീർ, ജമ്മു, ജാംനഗർ, ജോധ്‌പൂർ, കൃഷ്‌ണഘട്ട്, കുള്ളു മണാലി, ലേ, ലൂഥിയാന, മുന്ദ്ര, പത്താൻകോട്ട്, പാട്യാല, രാജ്‌കോട്ട്, ഷിംല, ശ്രീനഗർ അടക്കമുള്ള 32 വിമാനത്താവളങ്ങളിലാണ് നിയന്ത്രണം നിലവിലുള്ളത്. അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പാകിസ്ഥാൻറെ സമീപനം അറിഞ്ഞ ശേഷമാകും രാജ്യത്തെ വ്യോമഗതാഗതം പൂർണമായും പുനഃസ്ഥാപിക്കുക.