തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് ബധനാഴ്ച തുടങ്ങി. അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിൽ 72 പേർക്ക് പരിക്കേറ്റു. 700 ഓളം കാളകളെയാണ് അവനിയാപുരത്ത് ഇറക്കി വിട്ടത്. 730 കാളപിടിയന്മാരും രംഗത്തിറങ്ങി. 75 അംഗങ്ങളുള്ള ബാച്ചുകൾ തിരിച്ചാണ് ഇവരെ കളത്തിലിറക്കിയത്. ഗുരുതരമായി പരിക്കേറ്റ പത്തോളം പേരെ മധുര രാജാജി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയികളായി പ്രഖ്യാപിക്കപ്പെട്ടവർക്ക് ഉടനടി സമ്മാനങ്ങളും വിതരണം ചെയ്തു. രാവിലെ എട്ടു മണിക്ക് തുടങ്ങിയ മത്സരം വൈകീട്ട് നാലരക്ക് അവസാനിച്ചു. 14 കാളകളെ പിടിച്ച മധുര ജയ്ഹിന്ദുപുരത്തെ വിജയ് മികച്ച കാളപിടിയനായി. മൈതാനത്ത് 50 ഓളം സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച പാലമേടിലാണ് ജെല്ലിക്കെട്ട്. ലോകപ്രസിദ്ധമായ അലങ്കാനല്ലൂർ ജെല്ലിക്കെട്ട് ജനുവരി 17-നാണ്. വിപുലമായ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.