രാജ്യത്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവ് സഹിതം ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ ആദ്യ അറസ്റ്റ്. കര്‍ണാടകയിലെ അലന്ദിലെ വോട്ടുകൊള്ളയിലാണ് എസ്‌ഐടി ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. വോട്ട് വെട്ടിമാറ്റുന്നതിന് വേണ്ടിയുള്ള ഒടിപി ബൈപ്പാസ് ചെയ്തു നല്‍കിയത് ബാപി ആദ്യയാണ് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. വോട്ട് കൊള്ള ആരോപണം രാജ്യവ്യാപകമായി ബിജെപിയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഉയരുമ്പോള്‍ ഏറ്റവും നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ ഉണ്ടായിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് അറസ്റ്റിലായ ബാപി ആദ്യ. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. ഒടിപികള്‍ കൂട്ടത്തോടെ ബിജെപി നേതാവിന്റെ ഡേറ്റാ സെന്ററിലേക്ക് എത്തിച്ചുനല്‍കി എന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. കല്‍ബുര്‍ഗിയിലെ ഒരു ഡേറ്റാ സെന്റര്‍ വഴിയാണ് വോട്ട് വെട്ടല്‍ പരിപാടികള്‍ നടന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി തന്റെ ആരോപണത്തില്‍ പ്രധാനമായും എടുത്തുപറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പിന്റെ സമയത്ത് അലന്ദിലെ എംഎല്‍എ ആയിരുന്ന ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറും മകനും ചേര്‍ന്നാണ് ഡേറ്റാ സെന്ററിന് കരാര്‍ നല്‍കിയിരുന്നത് എന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ഒരു വോട്ടിന് 80 രൂപ എന്ന കണക്കില്‍ 6000-ത്തിലധികം വോട്ടുകള്‍ വെട്ടിപ്പോയ സംഭവം രാഹുല്‍ ഗാന്ധി തന്റെ പവര്‍ പോയിന്റ് പ്രസന്റേഷനിലാണ് ചൂണ്ടിക്കാട്ടിയത്. ഇതിനുപിന്നാലെയാണ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള നാദിയ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ബുധനാഴ്ച രാത്രി ബാപി ആദ്യയെ പിടികൂടിയത്. വ്യാഴാഴ്ച ബെംഗളൂരുവിലെ ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (എസിഎംഎം) കോടതിയില്‍ ഹാജരാക്കിയ ഇയാളെ 12 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അലന്ദ് കേസില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ആര്‍. പാട്ടീലിന്റെ പരാതിയെത്തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ നടത്തിയ ഒരു ഓണ്‍-ഗ്രൗണ്ട് വെരിഫിക്കേഷനില്‍, 6,018 ഫോം 7 അപേക്ഷകളില്‍ 5,994 എണ്ണം (പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കാന്‍) വ്യാജമാണെന്ന് കണ്ടെത്തി. ഇത്തരത്തില്‍ വോട്ടര്‍മാര്‍ അറിയാതെ ഒരു പ്രദേശത്ത് മാത്രം 5000ന് മേല്‍ വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത്.