ഇടിമിന്നലിൽ ബിഹാറിൽ 17 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ ബിഹാറില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഭഗൽപൂരിൽ ആറും, വൈശാലിയിൽ മൂന്നും, ബങ്ക, ഖഗാരിയ ജില്ലകളിൽ രണ്ടുപേർ വീതവും മരിച്ചു. മുൻഗർ, കതിഹാർ, മധേപുര, സഹർസ എന്നീ ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് ഇടിമിന്നലേറ്റ് മരിച്ചതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വീറ്ററില്‍ കുറിച്ചു.
സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഒഡീഷയിൽ ഒരു കുടുംബത്തിലെ നാല് പേരടക്കം മൂന്ന് സംസ്ഥാനങ്ങളിലായി 24 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ബീഹാറിലും ഒഡീഷയിലും ഛത്തീസ്ഗഡിലുമാണ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളത്.
ബിഹാറിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യ്തത്. ഒഡീഷയിലെ നുവാപദ ജില്ലയിൽ ഒരു കുടുംബത്തിലെ നാലുപേരും, ഛത്തീസ്ഗഡിൽ മൂന്ന് പേരും മരിച്ചു.