നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്ര മാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി പൂർണ്ണമായും വിച്ഛേദിക്കുകയാണെന്ന് പി വി അൻവർ. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങൾ സഹകരിക്കണമെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അൻവർ കുറിച്ചു.
നിലമ്പൂരിന്റെ ചുമതലയുള്ള കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനിൽകുമാറുമായി പി വി അൻവർ മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച ചർച്ചയായതിന് പിന്നാലെയാണ് അൻവറിന്റെ പ്രഖ്യാപനം. വി എസ് ജോയിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് കൂടിക്കാഴ്ചയെന്നായിരുന്നു വിവരം. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ റോളില്ലെന്നും തികച്ചും യാദൃശ്ചികമായ കൂടിക്കാഴ്ചയാണ് നടന്നതെന്നുമായിരുന്നു അൻവർ പ്രതികരിച്ചത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
“നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF)സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിച്ഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. “ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട്.”